ന്യൂഡല്‍ഹി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തി വിദ്യാഭ്യാസം നേടുന്നവരില്‍ 42% വര്‍ധന.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം വിദ്യാര്‍ഥികള്‍ ഇന്ത്യയിലെത്തുന്നത്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജുക്കേഷന്‍ (എ.ഐ.എസ്.എച്ച്.ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2012-13 മുതല്‍ 2019-20 വരെയുള്ള കാലയളവിലെ സര്‍വ്വേ റിപ്പോര്‍ട്ടാണ് എ.ഐ.എസ്.എച്ച്.ഇ പുറത്തു വിട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് നേപ്പാളില്‍ നിന്നാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും മുന്നില്‍ തന്നെയുണ്ട്. എന്നാല്‍ ഭൂട്ടാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇക്കാലയളവില്‍ കുറഞ്ഞു. 2012-13 കാലയളവില്‍ ഭൂട്ടാനില്‍ നിന്ന് 2,468 വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ 2019-20ല്‍ 1,851 പേര്‍ മാത്രമാണ് എത്തിയത്. 2012-13ല്‍ 1,874 ആയിരുന്ന മലേഷ്യന്‍ വിദ്യാര്‍ഥികള്‍ 2019-20ല്‍ 1,353 ആയി കുറഞ്ഞു. എന്നാല്‍ 776 പേര്‍ മാത്രമായിരുന്ന ബംഗ്ലാദേശില്‍ നിന്ന് 2019-20ല്‍ 2,259 വിദ്യാര്‍ഥികള്‍ എത്തി.
‘സാര്‍ക്ക്’ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ (ഐ.സി.സി.ആര്‍) നിരവധി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ വര്‍ധനയുണ്ടയതെന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് മുന്‍ സെക്രട്ടറി ജനറല്‍ ഫുര്‍ഖാന്‍ ഒമര്‍ ‘ദി പ്രിന്റി’നോട് പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്കും ചില സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ മലേഷ്യ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെയാണ് അവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെത്തുന്നവരില്‍ ഏറ്റവും കൂടുതല്‍ ബിരുദ വിദ്യാര്‍ഥികളാണ്. ബി.ടെക്, ബി.എസ്.സി, ബി.ബി.എ വിദ്യാര്‍ഥികളാണ് അധികവും. ബിരുദാനന്തര ബിരുദ-ഗവേഷണ വിദ്യാര്‍ഥികളും കുറവല്ല. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കായി എത്തുന്നവര്‍ വളരെ കുറവാണ്. 2019-20 കാലയളവില്‍ 9,503 പേരാണ് ബി.ടെക് പഠിക്കാനെത്തിയത്. 3,967 പേര്‍ ബി.എസ്.സിയും, 3,290 പേര്‍ ബി.ബി.എയും തിരഞ്ഞെടുത്തു. ഹ്യൂമാനിറ്റിസ് വിദ്യാര്‍ഥികളാണ് കൂട്ടത്തില്‍ കുറവ്.