ചെന്നൈ: വിവാഹബന്ധം ദമ്ബതികള്‍ക്ക് വെറും ലൈംഗിക സുഖത്തിന് മാത്രമുള്ളതല്ലെന്നും, പ്രത്യുല്‍പാദനമാണ് അതിന്റെ പ്രധാന ലക്ഷ്യമെന്നും മദ്രാസ് ഹൈക്കോടതി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി കേസ് നടത്തുന്ന വേര്‍പിരിഞ്ഞ ദമ്ബതികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കുട്ടികളെ മോശമായ മാനസിക അവസ്ഥയിലേക്കും, സാഹചര്യങ്ങളിലേക്കും കൊണ്ടുവരുന്നുവെന്ന് മനസിലാക്കണമെന്നും സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണന്‍ രാമസാമി പറഞ്ഞു.
“വിവാഹം എന്ന സങ്കല്‍പ്പം കേവലം ലൈംഗിക സുഖത്തിന് വേണ്ടിയുള്ളതല്ലെന്നും, അത് പ്രധാനമായും സന്താനോല്പാദനം എന്ന ലക്ഷ്യത്തിനുവേണ്ടിയാണെന്നും നിരീക്ഷിച്ച കോടതി, പ്രസ്തുത വിവാഹത്തില്‍ നിന്ന് ജനിച്ച കുട്ടി, ദമ്ബതികള്‍ ചേര്‍ന്നെടുത്ത ഒരു വിശുദ്ധ പ്രതിജ്ഞയുടെ പേരില്‍ രണ്ട് വ്യക്തികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും പറഞ്ഞു.
ഒമ്ബതും ആറും വയസ്സുള്ള തന്റെ രണ്ട് ആണ്‍മക്കളെ ഇടക്കാല കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഒരു വനിതാ അഭിഭാഷക നല്‍കിയ അപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് കൃഷ്ണന്‍ രാമസാമി ഇക്കാര്യം പറഞ്ഞത്.
റിപ്പോര്‍ട്ട് അനുസരിച്ച്, 2009-ല്‍ വിവാഹിതരായ ദമ്ബതികള്‍ 2021 ഏപ്രില്‍ മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. യുവതി താമസിച്ചിരുന്ന വീടിന് എതിര്‍വശത്തുള്ള മറ്റൊരു ഫ്ലാറ്റിലേക്ക് മാറിയപ്പോള്‍, വേര്‍പിരിഞ്ഞ ഭര്‍ത്താവും അവരുടെ രണ്ട് ആണ്‍മക്കളും അവിടെ തുടരുകയായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയം, ഇതേ കെട്ടിടത്തിലെ മറ്റൊരു ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കള്‍ കുട്ടികളെ നോക്കുകയും ചെയ്തു.
എന്നാല്‍, മുമ്ബ് ഹൈക്കോടതി അമ്മയ്ക്ക് കുട്ടികളെ കാണാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും യുവതിയുടെ ഭര്‍ത്താവ് ഉത്തരവ് പാലിക്കുന്നില്ലെന്നും അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച് കുട്ടികളുടെ മനസ്സിനെ അകറ്റുന്നതായും യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യം ഗൗരവമായി കണ്ട കോടതി ഒരു കുട്ടിയെ അവന്റെ അല്ലെങ്കില്‍ അവളുടെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്ന പ്രവൃത്തി ക്രൂരവും, “ബാലപീഡനത്തിന്” തുല്യമാണെന്നും നിരീക്ഷിച്ചു.
വേര്‍പിരിഞ്ഞ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ നിന്നും കുട്ടികള്‍ ഇനി സുരക്ഷിത കസ്റ്റഡിയിലാണെന്ന് കരുതാനാവില്ലെന്ന കുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി, ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ രണ്ട് കുട്ടികളുടെയും ഇടക്കാല സംരക്ഷണം അവരുടെ അമ്മയ്ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. കുട്ടികള്‍ അവരുടെ അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അവര്‍ സുഖമായി കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, അവരുടെ സ്കൂളും മറ്റ് ദിനചര്യകളും തുടരണമെന്നും യുവതിയോട് നിര്‍ദ്ദേശിച്ചു.