യു എസ്-മെക്സിക്കോ അതിർത്തിയിൽ 20 ലക്ഷത്തിലേറെ അഭയാർത്ഥികൾ ഈ സാമ്പത്തിക വർഷത്തിൽ എത്തിയെന്നു കസ്റ്റംസ്-ബോർഡർ പട്രോൾ (സി ബി പി) ഉദ്യോഗസ്ഥർ പറയുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ, 21.5 ലക്ഷത്തിലധികം പേർ അഭയം തേടിയെന്നു പുതുതായി പുറത്തു വിട്ട കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം കുടിയേറ്റ അനുമതി ലഭിച്ചവരെക്കാൾ 17.3 ലക്ഷം കൂടുതലാണിത്.
അറസ്റ്റ് ചെയ്യപ്പെട്ടവർക്കു പുറമെ, കോവിഡ് കാല നിയന്ത്രണം മൂലം തിരിച്ചയക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. പത്തു ലക്ഷത്തിലധികം പേരെ ഇങ്ങിനെ തിരിച്ചയച്ചിരുന്നു.
വെനെസ്‌വേല, ക്യൂബ, നിക്കരാഗ്വ എന്നീ സമഗ്രാധിപത്യ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ദുരിതം മൂലം പലായനം ചെയ്തവർ 35% വരും. കഴിഞ്ഞ വർഷത്തെക്കാൾ 175% കൂടുതൽ.
ബൈഡൻ ഭരണകൂടം തെരുവിൽ നിന്നു മനുഷ്യക്കടത്തുകാരെ ഒഴിവാവാക്കിയെന്നു സി ബി പി കമ്മിഷണർ ക്രിസ് മാഗ്‌നസ് പറഞ്ഞു. അഭയാർത്ഥി പ്രവാഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ കൈകാര്യം ചെയ്തു. അതു കൊണ്ട് മധ്യ അമേരിക്കയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള അഭയാർഥികളുടെ ഒഴുക്ക് കുറഞ്ഞു.
എന്നാൽ പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ മൂലം ആ ഭാഗങ്ങളിൽ നിന്നുള്ള ഒഴുക്കു കൂടി.
വർധിച്ച അഭയാർത്ഥി പ്രവാഹം റിപ്പബ്ലിക്കൻ പാർട്ടി ഒരു വിഷയമാക്കിയിട്ടുണ്ട്. ‘നീതിപൂർവവും മാനുഷികവുമായ’ നയങ്ങളാണ് ബൈഡൻ വാഗ്ദാനം ചെയ്തത്. മധ്യ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ അഴിമതി ജനങ്ങൾ ഓടിപ്പോരുന്നതിനു ഒരു കാരണമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടിയിരുന്നു.