ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിന് നാളെ രാജ്യതലസ്ഥാനത്ത് തുടക്കമിടുന്നു. അന്താരാഷ്‌ട്ര സഹകരണ സഖ്യത്തിന്റെ ഭാഗമായ 110 രാജ്യങ്ങളിൽ നിന്നും 30 ലക്ഷം സഹകരണ സംഘങ്ങൾ പങ്കെടുക്കുന്നതാണ് സമ്മേളനം. രണ്ടായിരത്തിലധികം പേർ പങ്കാളികളാകുന്ന പരിപാടിയിൽ എട്ട് കോടിയോളം പേർ വെർച്വലായും പങ്കുചേരും.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ സഹകരണ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന അമിത് ഷായുടെ നേതൃത്വത്തിലാണ് സമ്മേളനം. ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തെ മുൻനിർത്തിയാണ് സമ്മേളനം നടക്കുന്നത്. കേന്ദ്ര സഹമന്ത്രി ബി.എൽ വർമ്മയും അന്താരാഷ്‌ട്ര സഹകരണ സഖ്യത്തിന്റെ അദ്ധ്യക്ഷൻ ഡോ. ഏരിയൽ ഗ്വാർക്കോയും പരിപാടിയുടെ ഭാഗമാകും.
രാജ്യത്തെ കാർഷിക മന്ത്രാലയത്തിൽ നിന്നും സഹകരണ മേഖലയെ വേർതിരിച്ചത് കഴിഞ്ഞ ജൂലൈയിലായിരുന്നു. തുടർന്ന് പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു.
ഇന്ത്യയുടെ സഹകരണ സംഘങ്ങളെ ആഗോളതലത്തിൽ ശക്തിപ്പെടുത്താനും ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും സമ്മേളനം സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിന്റെ തൽസമയ സംപ്രേഷണവും നടക്കുന്നതാണ്.