2015 മുതല്‍ 2021 വരെയാണ് മുര്‍മു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്. ആറ് വര്‍ഷത്തെ ഭരണകാലയളവില്‍ തന്റെ കര്‍ത്തവ്യ നിര്‍ഹവണത്തില്‍ തെല്ലും വീഴ്ച വരുത്താത്ത ഗവര്‍ണര്‍ എന്ന നിലയിലും മുര്‍മു ശ്രദ്ധ നേടിയിരുന്നു. വിയോജിപ്പുകളെയെല്ലാം മറികടന്ന് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അയച്ച രണ്ട് ബില്ലുകള്‍ മുര്‍മു തിരിച്ചയച്ചിരുന്നു. ആദിവാസി ഭൂമിയുടെ അവകാശം സംബന്ധിക്കുന്ന ബില്ലായിരുന്നു ഒന്ന്. 2015-ല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലേക്ക് അവരെ തിരഞ്ഞെടുത്തത്. എന്നിട്ടും എതിര്‍ ശബ്ദമുയര്‍ത്താന്‍ മുര്‍മു ഒട്ടും ഭയന്നില്ല.
ഛോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്‌ട്, 1908, സന്താല്‍ പര്‍ഗാന ടെനന്‍സി ആക്റ്റ്, 1949 എന്നിവയില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് നിയമസഭ അംഗീകരിച്ച ബില്ലിന് 2017-ല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അനുമതി നല്‍കാന്‍ മുര്‍മു വിസമ്മതിച്ചിരുന്നു. ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിനായി കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് രഘുബര്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനോട് മുര്‍മു വിശദീകരണവും തേടിയിരുന്നു. സംസ്ഥാനത്തുടനീളം ബില്ലിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹം മുര്‍മുവിന്റെ നടപടിയെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ തീരുമാനത്തെ മാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ശിക്ഷാ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രൈവറ്റ് പ്ലേസ്‌മെന്റ് ഏജന്‍സി ആന്‍ഡ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ബില്ലും 2017 ല്‍ മുര്‍മു മടക്കി അയച്ചിരുന്നു. പ്ലെയ്‌സ്‌മെന്റിന്റെ പേരില്‍ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള ശിക്ഷാ വ്യവസ്ഥ കര്‍ശനമാക്കണമെന്നും മുര്‍മു സര്‍ക്കാരിന് അയച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചിരിക്കുകയാണ് ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കാനിരിക്കെയാണ് ഗവര്‍ണര്‍ അഞ്ച് ബില്ലുകളിലും ഒപ്പുവച്ചത്. ജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് ബില്ലുകളില്‍ ഒപ്പിട്ടതെന്നാണ് രാജ്ഭവന്റെ വിശദീകരണം. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്ത ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ നിയമസഭാ സമ്മേളനം പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.
ഗവര്‍ണറെ നിലയ്ക്കു നിര്‍ത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു പരാതി നല്‍കിയിട്ടുണ്ട്.