വൈറ്റ് ഹൗസിന്റെ ശാസ്ത്ര-സാങ്കേതിക നയങ്ങൾ ആവിഷ്കരിക്കുന്ന ഓ എസ് ടി പിയുടെ (Office of Science and Technology Policy) ഡയറക്ടറായി ഡോക്ടർ ആരതി പ്രഭാകറെ സെനറ്റ് സ്ഥിരീകരിച്ചതോടെ ആ പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയും കുടിയേറ്റക്കാരിയും വെള്ളക്കാരിയല്ലാത്ത വ്യക്തിയുമായി അവർ. സെപ്റ്റംബർ 21നു 56-40 വോട്ടിനാണ് അവരെ സെനറ്റ് സ്ഥിരീകരിച്ചത്.
പ്രസിഡന്റിനെ മുഖ്യ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവ് ആയിരിക്കും പ്രഭാകർ. ഉപദേഷ്ടാക്കളുടെ സമിതിയിൽ സഹ അധ്യക്ഷ്യയും ക്യാബിനറ്റ് അംഗവുമായിരിക്കും.
ചരിതം സൃഷ്ടിക്കുന്ന ഈ നിയമനം ജൂണിൽ പ്രഖ്യാപിക്കുമ്പോൾ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഇങ്ങിനെ: “ഉയർന്ന മികവുള്ള, ഏറെ ആദരിക്കപ്പെടുന്ന എൻജിനീയറും അപ്പ്ളൈഡ് ഫിസിസിസ്റ്റുമാണ് ഡോക്ടർ പ്രഭാകർ. ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച നവീകരണ യന്ത്രം അമേരിക്കയുടെ കൈയിലുണ്ടെന്ന അവരുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.”
ബൈഡന്റെ കീഴിൽ ഓ എസ് ടി പി ദേശസുരക്ഷാ വകുപ്പുമായി ചേർന്നു മഹാമാരിയെ നേരിടാനുള്ള പദ്ധതി തയാറാക്കി. ക്യാന്സർ മൂൻഷോട്ട് എന്ന പരിപാടിയും.
മൂന്നു വയസിൽ അമേരിക്കയിൽ കുടുംബത്തോടൊപ്പം എത്തിയ പ്രഭാകർ ടെക്സസിലെ ലുബ്ബോക്കിലാണ് വളർന്നത്. ടെക്സസ് ടെക്കിൽ നിന്ന് ഇലെക്ട്രിക്കൽ എൻജിനീയറിങ് ബിരുദമെടുത്തു. കലിഫോണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്പ്ളൈഡ് ഫിസിക്സിൽ പിഎച് ഡി നേടുന്ന ആദ്യ വനിതയുമായി.
യു എസ് കോൺഗ്രസിന്റെ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തു തുടക്കമിട്ട പ്രഭാകർ പിന്നീട് 15 വർഷം സിലിക്കോൺ വാലിയിൽ ആയിരുന്നു. 2019ൽ ആക്യുറ്റേറ്റ് എന്ന സ്ഥാപനം ആരംഭിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേഡ്‌സ് ആൻഡ് ടെക്നോളജിയുടെ ആദ്യ വനിതാ ഡയറക്ടറും ആയിരുന്നു.