കലിഫോണിയയിലെ ഹിന്ദുമത വിശ്വാസികളുടെ പൗരാവകാശങ്ങൾ ലംഘിച്ചെന്നു ആരോപിച്ചു ഹിന്ദു അമേരിക്കൻ ഫൌണ്ടേഷൻ (എച് എ എഫ്) കലിഫോണിയ പൗരാവകാശ വകുപ്പിനെതിരെ ഹർജി ഫയൽ ചെയ്തു. സിസ്കോ സിസ്റ്റംസിൽ ജാതി വിവേചനം സംബന്ധിച്ച കേസിൽ, ഹിന്ദു മതത്തിൽ ജാതി വ്യവസ്ഥ അനിവാര്യ ഭാഗമാണെന്നു പൗരാവകാശ വകുപ്പ് അഭിപ്രായപ്പെട്ടുവെന്നു അവർ ചൂണ്ടിക്കാട്ടി. സാമൂഹ്യ ആചാരവും നിയമവും അനുസരിച്ചു അത് ആവശ്യമാണന്നും.
എന്നാൽ എച് എ എഫ് എല്ലാക്കാലവും ജാതി വ്യവസ്ഥയെ എതിർത്തു പോന്നിട്ടുണ്ടെന്നു മാനേജിംഗ് ഡയറക്‌ടർ സമീർ കൽറ ചൂണ്ടിക്കാട്ടി. വിവേചനം ഹിന്ദു മതത്തിന്റെ നിയമാനുസൃത വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ ഭാഗമല്ല. അത് അനുവദിക്കുന്നുമില്ല.
“അതു കൊണ്ട് കലിഫോണിയയുടെ അഭിപ്രായം തെറ്റാണ്. ഭരണഘടനാ വിരുദ്ധവുമാണ്.”
ജാതി അധിഷ്‌ഠിതമായ വിവേചനം നിർത്തലാക്കുന്നതു നല്ല ലക്ഷ്യമാണ്. എല്ലാ മനുഷ്യരുടെയും വിശ്വാസങ്ങളിലും ദൈവദത്തമായ അന്തസത്തയിലും വിശ്വസിക്കുന്ന ഹിന്ദു മതം അതിനെ അംഗീകരിക്കുന്നു. പക്ഷെ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അപലപനീയമായ വിവേചനങ്ങളോടു തെറ്റായി ബന്ധപ്പെടുത്തുന്നതു ആ ലക്ഷ്യത്തെ ഇല്ലാതാക്കുന്നു.