അസം: കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ രാത്രി സഫാരി നടത്തിയതിന് സദ്ഗുരു ജഗ്ഗി വസുദേവിനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കുമെതിരെ കേസ്.
പാര്‍ക്കിനു സമീപം താമസിക്കുന്ന രണ്ടുപേരാണ് കേസ് ഫയല്‍ ചെയ്തത്. മണ്‍സൂണ്‍ പ്രമാണിച്ച് മെയ് മുതല്‍ അടച്ചിട്ടിരുന്ന പാര്‍ക്ക് ഞായറാഴ്ച വൈകീട്ടാണ് വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തത്.
ഞായറാഴ്ച രാത്രി ജഗ്ഗി വസുദേവ് പാര്‍ക്കിനുള്ളിലേക്ക് ജീപ്പുമായി വരികയായിരുന്നു. ജഗ്ഗിക്കൊപ്പം ഹിമന്ത ബിശ്വ ശര്‍മയും മന്ത്രി ജയന്ത മല്ല ബറോയും മറ്റുചിലരും ഉണ്ടായിരുന്നു. രാത്രി വൈകിവരെ ജീപ്പ് സഫാരി തുടര്‍ന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോലഘട് ജില്ലയിലെ ബൊകഖട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൊനേശ്വര്‍ നര, പ്രബിന്‍ പെഗു എന്നിവരാണ് പരാതി നല്‍കിയത്.
നിയമം എല്ലാവര്‍ക്കും ബാധകമാണ്. പാര്‍ക്കിനുള്ളില്‍ രാത്രി ജീപ്പ് സഫാരി വിനോദ സഞ്ചാരികള്‍ക്ക് അനുവദനീയമല്ല. എന്നാല്‍ സദ്ഗുരുവും ശര്‍മയും രാത്രി ജീപ്പ് യാത്ര നടത്തി. അവര്‍ക്കുവേണ്ടി നിയമത്തില്‍ ഇളവ് നല്‍കുന്നത് കാസിരംഗക്കും മൃഗങ്ങള്‍ക്കും ദോഷം ചെയ്യും. അതിനാല്‍ അവരെ അറസ്റ്റ് ചെയ്യുകയെന്ന അടിസ്ഥാന ധര്‍മം പൊലീസ് നിര്‍വ്വഹിക്കണമെന്ന് പരാതിക്കാര്‍ പറഞ്ഞു.
അതേസമയം, രാത്രി പാര്‍ക്കില്‍ പോകരുതെന്ന് നിയമമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുവദിക്കുകയാണെങ്കില്‍ പുലര്‍ച്ചെ രണ്ടിനും ജനങ്ങള്‍ക്ക് പാര്‍ക്കില്‍ പ്രവേശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1300 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രതിയുള്ള പാര്‍ക്ക് കടുവ സങ്കേതമാണ്. കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ സങ്കേതം കൂടിയാണിത്. നിലവില്‍ 2,613 കാണ്ടാമൃഗങ്ങളാണ് കാസിരംഗയിലുള്ളത്.