വാഷിങ്ടൻ ∙ ജനുവരി 6ന് യുഎസ് കാപ്പിറ്റോളിൽ നടന്ന റാലിയോടനുബന്ധിച്ചു കാപ്പിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചു കയറി, ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ കോൺഫറൻസ് റൂമിൽ കിടന്നിരുന്ന കസേരയിൽ ഇരുന്നു മേശയിൽ കാൽ കയറ്റിവച്ച സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്നു വാഷിങ്ടൻ ഡിസി ഫെഡറൽ കോടതി കണ്ടെത്തി.
ആറുമാസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയുമാണ് ഈ കേസിൽ സാധാരണ ശിക്ഷയായി ലഭിക്കുക.
കസേരയിൽ കയറിയിരുന്ന്, മേശയിൽ കാൽ കയറ്റിവയ്ക്കുന്നത് സെൽഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതു ഗുരുതര ക്രിമിനൽ കുറ്റമാണെന്നാണു കോടതി വിധി. പെലോസിയുടെ റൂമിലുണ്ടായിരുന്ന മിനി റഫ്രിജറേറ്ററിൽ നിന്നും ബിയർ എടുത്തതും ഇയാൾ സെൽഫിയിൽ കാണിച്ചിരുന്നു.
സെൽഫി ഫോട്ടോ കോടതി തെളിവായി സ്വീകരിച്ചു. 1.4 മില്യൺ ഡോളറോളം നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ ഒക്‌ലഹോമയിൽ നിന്നു പ്രതിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയ എറിക്സൺ.
നിയമവിരുദ്ധമായി കാപ്പിറ്റോൾ ബിൽഡിങ്ങിൽ പ്രകടനം നടത്തിയതും ഇയാൾക്കെതിരെയുള്ള കുറ്റപത്രത്തിൽ ചേർത്തിരുന്നു. ഡിസംബർ10നാണു കേസ് വിധി പറയാൻ മാറ്റിവച്ചിരിക്കുന്നത്. പരിപാവനമായി സൂക്ഷിക്കേണ്ട കാപ്പിറ്റോൾ മന്ദിരത്തിൽ കയറി അക്രമം പ്രവർത്തിക്കുകയും അവിടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതു ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാവൂ എന്നാണ് ഇതിനെക്കുറിച്ചു വിദഗ്ധർ അഭിപ്രായപ്പെട്ടത്.
പി.പി. ചെറിയാൻ