ഡാലസ് ∙ ഫോർട്ട്‍വർത്ത് സിറ്റിയുടെ പടിഞ്ഞാറെ ഭാഗത്തു കത്തിക്കൊണ്ടിരുന്ന മാലിന്യ കൂമ്പാരത്തിൽ നിന്നു ശരീരഭാഗങ്ങൾ അറുത്തുമാറ്റപ്പെട്ട നിലയിൽ ഒരു കുട്ടിയുടേത് ഉൾപ്പെടെ മൂന്നു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫോർട്ട്‍വർത്ത് പൊലിസ് അറിയിച്ചു. ബോണി ഡ്രൈവിലുള്ള ഡംപ്സ്റ്ററിൽ തീ ആളിപ്പടരുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണു പൊലിസ് എത്തിച്ചേർന്നത്.
തുടർന്നു നടന്ന പരിശോധനയിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 42 വയസ്സുള്ള ഡേവിഡ് ല്യുറാഡിന്റെ മൃതദേഹം പൊലിസ് തിരിച്ചറിഞ്ഞു. ക്രിമിനൽ ചരിത്രമുള്ള വ്യക്തിയാണ് ഡേവിഡ് എന്നും പൊലിസ് കൂട്ടിച്ചേർത്തു. ഒരു കുട്ടിയുടേയും വനിതയുടേയുമാണു മറ്റു രണ്ടു മൃതദേഹങ്ങൾ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇവരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങളിൽ ചിലത് ഇവിടെ കണ്ടെത്താനായിട്ടില്ല. സ്റ്റോറേജ് ബിസിനസ്സിന്റെ മുമ്പിലായിരുന്നു ഈ മാലിന്യക്കൂമ്പാരം ഉണ്ടായിരുന്നത്ഈ സംഭവത്തെ കുറിച്ചു അറിയാവുന്നവർ ഡിറ്റക്റ്റീവ് എം ബാറൺ (817 392 4339), ഡിറ്റക്റ്റീവ് ഒ ബ്രയാൻ (817 392 4330) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഫോർട്ട്‍വർത്ത് പൊലിസ് അഭ്യർഥിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
പി.പി. ചെറിയാൻ