ജിഹാദി ചിന്തകളില്‍നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്ന്ചി ന്തിക്കേണ്ടതുണ്ടെന്നും മലബാര്‍ വംശഹത്യ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: 1921ലെ മാപ്പിള കലാപം ജിഹാദി വിഭാഗങ്ങള്‍ നടത്തിയ ആസൂത്രിത ഹിന്ദു വംശഹത്യയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാപ്പിള കലാപത്തെക്കുറിച്ച് ആര്‍എസ്എസ് അനുകൂല പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇത് ആഴത്തിലുള്ള ചിന്തയ്ക്കും ചര്‍ച്ചയ്ക്കുമുള്ള അവസരമാണ്. ജിഹാദി ചിന്തകളില്‍നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. മലബാര്‍ വംശഹത്യ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇതിനായി എല്ലാ ഇന്ത്യക്കാരും നിശ്ചയദാർഢ്യത്തോടെ ഒത്തുചേരേണ്ടതുണ്ട്,” യോഗി ആദിത്യനാഥ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ ഇന്ത്യ ഓര്‍ക്കുന്നുവെന്ന് പറഞ്ഞ യോഗി ആദിത്യനാഥ്, നമ്മുടെ ചരിത്രം ശരിയായ കാഴ്ചപ്പാടില്‍ മനസിലാക്കേണ്ടത് ഈ സമയത്ത് പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വന്തം ചരിത്രം അറിയാത്ത ഒരു രാഷ്ട്രത്തിന് അതിന്റെ ഭൂമിശാസ്ത്രം സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
”100 വര്‍ഷം മുമ്പ്, മാപ്പിള ലഹളയില്‍ ജിഹാദി വിഭാഗങ്ങള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ഈ വംശഹത്യ നിരവധി ദിവസം ആസൂത്രിതമായി തുടര്‍ന്നു. ഒരു കണക്കനുസരിച്ച്, പതിനായിരത്തിലധികം ഹിന്ദുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടു. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും ആക്രമിക്കപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു,” യോഗി ആദിത്യനാഥ് പറഞ്ഞു.