ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ നടക്കുന്ന ഭാരത് ബന്ദ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും ടികായത് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ടികായതിന്റെ പ്രതികരണം.
പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതിൽ പ്രശ്‌നമില്ല. പ്രതിഷേധങ്ങളിൽ നിന്നും തങ്ങൾ പിന്മാറില്ല. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷകർ കഴിഞ്ഞ ഒരു വർഷക്കാലമായി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുകയാണ്. കടുത്ത മഴയും കാറ്റും, മഞ്ഞും, വേനലും വകവയ്‌ക്കാതെ ഡൽഹി അതിർത്തിയിലെ പ്രതിഷേധം തുടരാൻ തങ്ങൾ തയ്യാറാണ്. അടുത്ത 10 മാസം കൂടി ഇവിടെ തങ്ങൾ പ്രതിഷേധിക്കുമെന്നും ടികായത് കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രതിഷേധം ജനജീവിതത്തെ ബാധിച്ചെന്ന് കരുതുന്നില്ല. കൊറോണയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണ് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജനങ്ങൾ ദിവസും നേരിടുന്ന പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരത് ബന്ദ് വലിയ പ്രശ്‌നമുള്ളതല്ലെന്നും ടികായത് പറഞ്ഞു.
അതേസമയം പല സംസ്ഥാനങ്ങളിലും ബന്ദ് ഭാഗീകമായിരുന്നു. ഡൽഹിയിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. പലയിടങ്ങളിലും പ്രധാനപാതകൾ പ്രതിഷേധക്കാർ അടച്ചിട്ടാണ് ഭാരത് ബന്ദ് വിജയിപ്പിക്കാൻ ശ്രമിച്ചത്.