ഞായറാഴ്ച ദോഹയിൽ ആരംഭിക്കുന്ന ഫിഫാ ലോക കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന എട്ടു സ്റ്റേഡിയങ്ങളിലും ആൽക്കഹോൾ ഉള്ള ബിയർ വിൽക്കുന്നത് ഖത്തർ നിരോധിച്ചു. ആൽക്കഹോൾ ഇല്ലാത്ത ബിയർ 64 രാജ്യാന്തര മത്സരങ്ങൾക്കിടയിലും വിൽക്കാം.
സ്റ്റേഡിയത്തിലും പരിസരത്തും ബിയർ വില്പന നിരോധിക്കാൻ തീരുമാനിച്ചെന്നു അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ (ഫിഫ) അറിയിച്ചു. സ്റ്റേഡിയങ്ങളുടെ ആർഭാട മേഖലകളിൽ മാത്രം ഷാംപെയ്ൻ, വിസ്കി, വൈൻ തുടങ്ങിയ ലഹരികൾ വിൽക്കാം.
ഫിഫയുടെ സ്പോൺസറായ ബഡ്‌വെയ്‌സർ ആണ് ലോകത്തെ ഏറ്റവും വലിയ കായിക മേളയ്ക്കു ബിയർ വിൽക്കാൻ കരാർ എടുത്തത്. ദശലക്ഷക്കണക്കിനു ബിയർ കാനുകൾ ദോഹയിൽ ഇറക്കി കഴിഞ്ഞു.
ബഡ്‌വെയ്‌സർ നിർമിക്കുന്ന ബെൽജിയൻ എ ബി ഇൻബെവ് ദശലക്ഷക്കണക്കിനു ഡോളറാണ് ലോക കപ്പിന് ഇറക്കുന്നത്. ബ്രിട്ടനിലെ സ്റ്റോക്ക് മുഴുവൻ അവർ ഖത്തറിലേക്ക് മാറ്റിക്കഴിഞ്ഞു. 1986 മുതലുള്ളതാണ് ഈ പങ്കാളിത്തം.
ഖത്തറും ഫിഫയും തമ്മിൽ മാസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിലാണ് ഖത്തറിന്റെ തീരുമാനം വരുന്നത്. സ്റ്റേഡിയത്തിനു സമീപം ആരാധകരുടെ മേഖലകളിൽ മാത്രം ആൽക്കഹോൾ ഉള്ള ബിയർ വിൽക്കാം എന്നതായിരുന്നു ഖത്തറിന്റെ ആദ്യ നിലപാട്. സ്റ്റേഡിയങ്ങളിലും വിൽക്കാമെന്നു സെപ്റ്റംബറിൽ തീരുമാനം ഉണ്ടായി.
ഇപ്പോൾ വന്ന നിരോധനം ആശങ്ക ഉയർത്തുന്നുവെന്നു ഫുട്ബോൾ സപ്പോർട്ടേഴ്‌സ് യൂറോപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ രോണാൻ ഇവൈൻ പറഞ്ഞു. “48 മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഉറപ്പുകൾ പാലിക്കാത്ത ഒരു രാജ്യത്താണ് നമ്മൾ എത്തിയതെന്നു വ്യക്തമാകുന്നു.”
ഖത്തറും ഇക്വഡോറുമാണ് ഞായറാഴ്ച ഏറ്റുമുട്ടുക.
വ്യാപകമായി ആൽക്കഹോൾ നിരോധനമുള്ള രാജ്യമാണ് ഖത്തർ. വമ്പൻ ഹോട്ടലുകളിലും റിസോർട്ടുകളിലും മാത്രമേ അനുവാദമുള്ളൂ. വിദേശികൾക്ക് സ്‌പോൺസറുടെ അനുമതിയോടെ ദോഹയ്ക് പുറത്തുള്ള ഖത്തർ എയർവേസിന്റെ കടയിൽ നിന്നു വാങ്ങാം.