കാനഡയിലെ ബ്രാംറ്റണിൽ ഒരു വിദ്യാർത്ഥിയെ വെടിവച്ചതിനു ഇന്ത്യൻ വംശജനായ 17കാരനെ പൊലീസ് തിരയുന്നു. കാസിൽബ്റൂക് സെക്കണ്ടറി സ്കൂളിനു പുറത്തു വച്ചു വെടിയേറ്റ 18കാരനു മാരകമായ പരുക്കുകൾ ഏറ്റിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
വെടിവച്ച ശേഷം ജസ്‍ദീപ് ദേസി കാറിൽ കയറി പാഞ്ഞു പോയി. ഉച്ചയ്‌ക്കായിരുന്നു സംഭവം. കാസിൽബ്റൂക് സ്കൂളിൽ തന്നെ പഠിക്കുന്ന കുട്ടിയാണ് അക്രമത്തിനു ഇരയായത്.
സ്കൂളിന്റെ പിന്നിലുള്ള പാർക്കിംഗിൽ വിദ്യാർത്ഥിയെ തന്നെ ലക്‌ഷ്യം വച്ചാണ് അക്രമി എത്തിയതെന്നു പൊലീസ് കരുതുന്നു. തത്കാലം കൂടുതൽ വിവരങ്ങൾ ഒന്നുമില്ലെന്നു പീൽ ഡിസ്‌ട്രിക്‌ട് സ്കൂൾ ബോർഡ് അറിയിച്ചു.
കുറ്റാരോപിതന്റെ പേരും ചിത്രവും പുറത്തു വിടാൻ പൊലീസിനു കോടതി അനുമതി നൽകി. ജസ്‍ദീപ് അല്പം വെളുത്ത ദക്ഷിണേഷ്യൻ ആണെന്നു പൊലീസ് പറഞ്ഞു. “മെലിഞ്ഞ ആളാണ്. അഞ്ചടി ഒൻപതിഞ്ചു ഉയരമുണ്ട്. 176 പൗണ്ട് തൂക്കം. ഏറ്റവും ഒടുവിൽ കറുത്ത ടി ഷർട്ടും നീല വിന്റർ ജാക്കറ്റുമാണ് ധരിച്ചിരുന്നത്.”
ജസ്‍ദീപ് സായുധനും അപകടകാരിയുമാണെന്നു പൊലീസ് താക്കീതു നൽകി. വാഹനത്തെ കുറിച്ച് വിശദാംശങ്ങൾ അറിയില്ല.