ട്വിറ്റർ ഏറ്റെടുത്ത ശേഷം എലോൺ മസ്ക്ക് അതു കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്ക ഉയർന്നതോടെ സി ബി എസ് ന്യൂസ് ട്വിറ്ററുമായുളള എല്ലാ ബന്ധങ്ങളും മരവിപ്പിച്ചു. മസ്‌കിന്റെ രീതികളെ വിമർശിക്കുന്ന പലരും ട്വിറ്റർ വിടുമെന്നു ഭീഷണി ഉയർത്തുമ്പോൾ ആദ്യമായി അത് നടപ്പാക്കിയ പ്രമുഖ വാർത്താ മാധ്യമം ആയി സി ബി എസ്.
വെള്ളിയാഴ്ച്ച വൈകിട്ടത്തെ വാർത്താ പരിപാടിയിലാണ് ട്വിറ്ററിൽ നിന്നുള്ള കൂട്ടരാജി റിപ്പോർട്ട് ചെയ്തു കൊണ്ട് സി ബി എസ് പ്രഖ്യാപനം നടത്തിയത്. അതി കഠിനമായ ജോലിഭാരം ഏറ്റെടുക്കാൻ തയാറല്ലാത്തവർക്കു പിരിഞ്ഞു പോകാമെന്നു ജീവനക്കാർക്ക് മസ്ക്ക് ‘അന്ത്യശാസനം’ നൽകിയ ശേഷമാണു കൂട്ടരാജി ഉണ്ടായത്.
‘ട്വിറ്ററിലെ അരാജകത്വം’ എന്ന ശീർഷകത്തിൽ സി ബി എസ് അവതരിപ്പിച്ച പരിപാടിയിൽ സി ബി എസ് ന്യൂസ് ദേശീയ ലേഖകൻ ജോനാഥൻ വിഗ്ലിയോട്ടി പറഞ്ഞു: “ട്വിറ്ററിന്റെ ഭാവിയെ കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ തനിക്കൊരു സ്ഥിരം പദ്ധതി ഉണ്ടെന്നു എലോൺ മസ്ക്കിനു ഉറപ്പു നൽകാൻ കഴിയുന്നില്ല. ട്വിറ്റർ ഇനി എന്ത് ചെയ്യണം?”
മസ്ക്കിന്റെ കീഴിൽ ട്വിറ്ററിൽ തീർച്ചയായും ഭീതിയും ആശങ്കയും അനിശ്ചിതത്വവുമാണ് നിറയുന്നതെന്നു പറയുന്ന മുൻ എൻജിനീയറെ സി ബി എസ് അവതരിപ്പിച്ചു. പരിപാടി തുടരുമ്പോൾ സി ബി എസ് ട്വിറ്റർ വിടുകയാണെന്നും വിഗ്ലിയോട്ടി അറിയിച്ചു.
“ട്വിറ്ററിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോൾ മുൻകരുതൽ എന്ന നിലയിൽ ആ സാമൂഹ്യ മാധ്യമത്തിൽ സി ബി എസ് ന്യൂസ് എല്ലാ ബന്ധവും മരവിപ്പിക്കയാണ്. ട്വിറ്ററിനെ തുടർന്ന് നിരീക്ഷിക്കും.”
ട്വിറ്ററിനു വേണ്ടി ന്യൂസ് ബസ്റ്റേഴ്‌സ് മാനേജിംഗ് എഡിറ്റർ കർട്ടിസ് ഹൗക് പ്രതികരിച്ചു: “സി ബി എസ് ന്യൂസിന്റെ പമ്പര വിഢിത്തം.”
ദ സ്‌പെക്ടേറ്റർ കോൺട്രിബ്യുട്ടിങ് എഡിറ്റർ സ്റ്റീഫൻ എൽ. മില്ലർ പറഞ്ഞു: “ട്വിറ്റർ സി ബി എസ് ന്യൂസിന്റെ സ്വന്തമല്ല. അക്കാര്യം അവർ വളരെ കഷ്ടപ്പെട്ടു തന്നെ മനസിലാക്കും.”