എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിനൊപ്പം എത്തും
കൊച്ചി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് സ്വീകരിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പരിപാടികളാണ് ഇന്ന് രാഹുലിനുള്ളത്.
12 മണിക്ക് മലപ്പുറം കാളികാവിലെ എച്ച്ഐഎംഎ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് കോഴിക്കോട് തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാരുടെ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും കോടഞ്ചേരിയില്‍ എഐഎംഇആര്‍ ബിസിനസ് സ്കൂളിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്നാകും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമായുള്ള ചര്‍ച്ച.
പുതിയ നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ഉന്നയിച്ച ആരോപണങ്ങളും കെപിസിസിയില്‍ നിന്നുള്ള സുധീരന്റെ രാജിയും ചര്‍ച്ചയാകാനിടയുണ്ട്.
ഇരുവര്‍ക്കും പുറമെ മറ്റ് മുതിര്‍ന്ന നേതാക്കളും നേതൃത്വത്തിനെതിരെ സംസാരിച്ചതില്‍ ഹൈക്കമാൻഡിനു കടുത്ത അതൃപ്തിയുള്ളതായാണു റിപ്പോര്‍ട്ടുകള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിനൊപ്പം എത്തും.