ന്യു യോർക്ക്: കെ.സി.സി.എൻ.എയുടെ പ്രഥമ അന്താരഷ്ട്ര വടംവലി റോക്ക് ലാൻഡ് ക്നാനായ സെന്ററിൽ ഉത്സവമായി മാറിയപ്പോൾ സമാപനമായി ക്നാനായ ഗോത്രത്തലവൻ ക്നായി തൊമ്മന്റെ പൂർണകായ പ്രതിമ ക്നാനായ സെന്ററിൽ അനാച്ഛാദനം ചെയ്തു. നാട്ടിൽ നിന്ന് തയ്യാറാക്കി എത്തിച്ച ആറര അടി ഉയരമുള്ള പ്രതിമ ട്രൈ സ്റ്റേറ്റിലെ ക്നാനായ മക്കളുടെ സ്വന്തം തറവാടായ ഐ.കെ.സി.സി സെന്ററിന്റെ തിലകക്കുറിയായി.
പ്രതിമ അനാച്ഛാദനം കെ.സി.സി.എൻ.എ. പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടിലും മറ്റു നേതാക്കളും ചേർന്ന് നിർവഹിച്ചു. ഇത് സമുദായത്തിന് അഭിമാനകരമായ മുഹൂർത്തമാണെന്നും ഓരോ ക്നായക്കാരനും അത് ഏറ്റു വാങ്ങുന്നുവെന്നും സിറിയക്ക് കൂവക്കാട്ടിൽ പറഞ്ഞു. സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും തെളിയിക്കുന്ന ഇത്തരം കാര്യങ്ങൾ ഏറെ സന്തോഷം നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
1700 വർഷങ്ങൾക്ക് മുൻപ് കാറ്റും കോളും നിറഞ്ഞ കടലിലൂടെ, ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത്, മൈലുകൾ താണ്ടി, നമ്മുടെ പൂർവപിതാവായ തോമായും മാർ ഔസേപ്പും 72 കുടുംബങ്ങളും കൊച്ചുകേരളത്തിലേക്ക് വന്നതിന്റെ ഫലമായാണ് നാമെല്ലാവരും ഒത്തുകൂടിയിരിക്കുന്നത്. ആ പുണ്യപിതാവിന്റെ പ്രതിമ ന്യൂയോർക്കിലെ ക്നാനായ സെന്ററിൽ അനാച്ഛാദനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ക്നാനായ പാരമ്പര്യം നമ്മെ ഒന്നിച്ചുനിർത്തും. ലോകത്തിന്റെ ഏതുകോണിൽപോയാലും എന്ത് പ്രശ്നങ്ങൾ വന്നാലും ക്നാനായക്കാർ ഒന്നായിരിക്കും.” പ്രസിഡന്റ് പറഞ്ഞു.
വരുംവർഷങ്ങളിലും ഈ ഹാൾ ക്നാനായക്കാരെക്കൊണ്ട് നിറയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.
നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ഐ.കെ.സി.സി പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ സ്വാഗത പ്രസംഗം നടത്തി. ഏകദേശം ഒരു മാസത്തിന്റെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഈ പരിപാടികൽ ഭംഗിയായി നടത്താൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ ഐക്യം ഇതിലൂടെ അരക്കിട്ടുറപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ഡിസംബറിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ നൽകിയ വാഗ്ദാനം പോലെ തന്നെ ഇരുന്നൂറോ മുന്നൂറോ പേരുടെ പ്രസിഡന്റ് ആയിരിക്കുക എന്നുള്ളതല്ല തന്റെ ഉദ്ദേശമെന്നും രണ്ടായിരത്തോളം അംഗങ്ങളുടെയും പ്രസിഡന്റ് ആയിരിക്കുമെന്നുമുള്ള വാക്കാണ് താൻ ഇപ്പോൾ നിറവേറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഒപ്പം നിന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കും അദ്ദേഹം നന്ദി പറഞ്ഞു.
നൂറ്റമ്പതോളം വനിതകൾ പങ്കെടുത്ത മെഗാ ഡാൻസോടു കൂടിയാണ് സമ്മേളനം തുടങ്ങിയത്. സീന മണിമലയുടെ നേതൃത്വത്തിൽ മാർഗം കളി കലാപരിപാടികളിൽ ഏറെ ശ്രദ്ധേയമായി
വടം വലി മത്സരത്തിൽ പങ്കെടുക്കാനെത്തിയ ടീം അംഗങ്ങളോടും സ്പോൺസർമാരോടും ഭാരവാഹികൾ നന്ദി അറിയിച്ചു. വടംവലിയും അനുബന്ധമായി നടന്ന ചെണ്ടമേളവും കാണികളെ ആവേശത്തിലാഴ്ത്തി. നോർത്ത് അമേരിക്ക, കാനഡ, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള എട്ടു ടീമുകളാണ് മത്സരിച്ചത്.
കൈമെയ് മറന്ന് പോരാട്ടത്തിനൊടുവിൽ ഫലം പ്രഖ്യാപിച്ചപ്പോൾ, മത്സരത്തിന്റെ വീറും വാശിയും വിട്ട് ഏവരും ഹർഷാരവത്തോടെ വിജയികളെ എതിരേറ്റു.
പ്രതിമാ അനാച്ഛാദനത്തിന് മുന്നോടിയായി നാട്ടിലെ പാരമ്പര്യ ഭക്ഷണം ‘പിടിയും കോഴിക്കറിയും’ വിളമ്പിയുള്ള ആസ്വാദ്യകരമായ സദ്യയും നടന്നു. സ്ത്രീകളും മറ്റു വിദഗ്‌ധരും ചേർന്ന് സെന്ററിൽ തന്നെയാണ് പിടി തയ്യാറാക്കിയത്.
കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ക്കൊപ്പം ഐ.കെ.സി.സി. നേതാക്കളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഐ.കെ.സി.സി പ്രസിഡന്റ് സിജു ചെറുവൻകാലായിൽ, വൈസ് പ്രസിഡന്റ് ജെയിൻ വെട്ടിക്കൽ, സെക്രട്ടറി സ്റ്റീഫൻ കിടാരത്തിൽ, ജോയിന്റ് സെക്രട്ടറി സാബു തെക്കേവട്ടത്തറ, ട്രഷറർ കോർഡിയൽ ചെമ്മങ്ങാട്ട് തുടങ്ങിവർ ആതിഥേയരായി.
വടംവലിയും സമ്മേളനവും കെ.വി.ടി.വി തത്സമയം പ്രക്ഷേപണം ചെയ്തു. ലിങ്ക് താഴെ: