ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തി. മഹാമാരി നിയന്ത്രണത്തിലായി എന്ന നിഗമനത്തെ തുടർന്നാണിത്.
അന്താരാഷ്ട്ര യാത്രക്കാർ എയർ സുവിധ പോർട്ടലിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച വിവരങ്ങൾ ഇനി നൽകേണ്ടതില്ല. തിങ്കളാഴ്ച അർധരാത്രി ഈ ഇളവ് പ്രാബല്യത്തിൽ വരുമെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
കോവിഡ് സാഹചര്യം മാറിയാൽ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
എയർ സുവിധ പോർട്ടലിൽ വാക്‌സിനേഷൻ വിവരങ്ങൾ നൽകണം എന്നായിരുന്നു നിബന്ധന. മിക്ക രാജ്യങ്ങളിലും ഇതേ പോലുള്ള ചട്ടങ്ങൾ നടപ്പാക്കിയിരുന്നു.
യാത്രക്കാർ പൂർണ വാക്‌സിനേഷൻ എടുക്കുന്നതാണ് നല്ലതെന്നു മന്ത്രാലയം പറഞ്ഞു. മാസ്‌ക് തുടർന്നും ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും നന്നായിരിക്കും.
വിമാനങ്ങളിൽ മുഖാവരണം ആവശ്യമില്ലെന്നു കഴിഞ്ഞ ആഴ്ച വ്യോമഗതാഗത മന്ത്രാലയം പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു തരംഗം ഒഴിവാക്കാൻ അവ ധരിക്കുന്നതാണു നല്ലത്.