വിദ്യാഭ്യാസ വായ്‌പകളുടെ തിരിച്ചടവ് മരവിപ്പിച്ചതു ജൂൺ 30 വരെ നീട്ടി പ്രസിഡന്റ് ജോ ബൈഡൻ. $20,000 വരെ എഴുതി തള്ളാനുള്ള ബൈഡന്റെ പദ്ധതി കോടതിയിൽ വെല്ലുവിളി നേരിടുമ്പോൾ മരവിപ്പിക്കൽ കാലാവധി ഡിസംബറിൽ അവസാനിക്കുന്നത് ആശങ്ക ഉയർത്തിയിരുന്നു.
സുപ്രീം കോടതിയാണ് പദ്ധതിയുടെ നിയമസാധുത തീരുമാനിക്കാനുള്ള തീരുമാനം അന്തിമമായി നൽകാനുള്ളത്. ആറു റിപ്പബ്ലിക്കൻ സംസ്‌ഥാനങ്ങളാണ് ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതി കോടതികളിൽ പോയി തടസപ്പെടുത്തിയത്. യുഎസ് കോൺഗ്രസിനു മാത്രമേ ഇങ്ങിനെ ഇളവ് അനുവദിക്കാൻ അധികാരമുള്ളൂ എന്ന് അവർ വാദിച്ചു. തടസം നീക്കാൻ ബൈഡൻ സുപ്രീം കോടതിയെ സമീപിക്കയായിരുന്നു.
ഓഗസ്റ്റിൽ ബൈഡൻ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ചു $125,000 വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കു $10,000 ഫെഡറൽ വായ്പ എഴുതി തള്ളും. പെൽ ഗ്രാന്റ് ഉള്ളവർക്ക് $20,000. കോവിഡ് പോലുള്ള ദേശീയ അടിയന്തരാവസ്ഥകളിൽ അതിനുള്ള അധികാരം പ്രസിഡന്റിനുണ്ട് എന്നാണ് വൈറ്റ് ഹൌസ് നിലപാട്.
ആറു സംസ്ഥാനങ്ങളോടും അപ്പീലിൽ പ്രതികരിക്കാൻ സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കാവനാഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ഉച്ച വരെയാണ് സമയം നൽകിയിട്ടുള്ളത്.
വായ്പാ തിരിച്ചടവ് മരവിപ്പിക്കൽ നീട്ടുന്ന പ്രഖ്യാപനം ചൊവാഴ്ച ട്വിറ്ററിലാണ് ബൈഡൻ നൽകിയത്. “എന്റെ തീരുമാനം നിയമാനുസൃതമാണെന്നു എനിക്ക് പൂർണ വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു. “എന്നാൽ കോടതി തീരുമാനം എടുക്കും വരെ തിരിച്ചടവ് നിർത്തിവയ്‌ക്കേണ്ടതു മര്യാദയാണ്. റിപ്പബ്ലിക്കൻ നേതാക്കൾ ഈ പദ്ധതി തടയാൻ ശ്രമിക്കുന്നു.”