വിർജീനിയയിലെ ചെസപീക്ക് നഗരത്തിലെ വാൾമാർട്ടിൽ ചൊവാഴ്ച രാത്രി ഉണ്ടായ വെടിവയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്.
സ്റ്റോർ മാനേജരാണ് വെടിവച്ചതെന്നു പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു ബി ബി സി പറഞ്ഞു. അക്രമി പിന്നീട് സ്വയം വെടിവച്ചു മരിച്ചു.
രാത്രി 10.15 നാണു വിവരം ലഭിച്ചതെന്നു ചെസപീക്ക് പൊലീസ് വക്താവ് ലിയോ കൊസിൻസ്കി പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കു വെടിവയ്പ് കഴിഞ്ഞിരുന്നു. “ഏതാണ്ട് 40 മിനിറ്റിൽ സ്റ്റോറിനകത്തു നിരവധി പേർ മരിച്ചു വീണു. അക്രമിക്കു കൂട്ടായി ആരും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം.”
നോർഫോൾക് ജനറൽ ഹോസ്പിറ്റലിൽ പരുക്കേറ്റ അഞ്ചു പേർ ചികിത്സയിലുണ്ടെന്നു സെന്താര ഹെൽത്ത് കെയർ വക്താവ് പറഞ്ഞു. അവരുടെ സ്ഥിതി എന്താണെന്നു വ്യക്തമല്ല.
വിർജിനിയയുടെ കിഴക്കൻ തീരത്തുള്ള ചെസപീക്ക് 251,000 പേർ വസിക്കുന്ന നഗരമാണ്.
ശനിയാഴ്ചയാണ് കൊളറാഡോയിലെ ഒരു നിശാക്ലബ്ബിൽ അഞ്ചു പേർ വെടിയേറ്റു മരിച്ചത്.
വിർജീനിയ ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് വാർണർ ട്വീറ്റ് ചെയ്തു: “മറ്റൊരു വെടിവയ്പ് കൂടി. എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
സംസ്ഥാനത്തെ മറ്റൊരു ഡെമോക്രാറ്റിക് സെനറ്റർ, ലൂയി ലൂക്കാസ്, പറഞ്ഞു: “എന്റെ ഹൃദയം തകരുന്നു. അമേരിക്കയിലെ ഏറ്റവും ഒടുവിൽ ഉണ്ടായ ഈ വെടിവയ്പ് എന്റെ ഡിസ്ട്രിക്ടിലെ വാൾമാർട്ടിലാണ്. ഈ പകർച്ച വ്യാധി അവസാനിപ്പിക്കാൻ വഴികൾ കണ്ടെത്തുന്നതു വരെ ഞാൻ വിശ്രമിക്കില്ല.”