ന്യു യോർക്ക് ബഫലോയിലെ സൂപ്പർമാർക്കറ്റിൽ മെയ് 19 നു 10 കറുത്ത വർഗക്കാരെ വെടിവച്ചു കൊന്ന കേസിലെ പ്രതി പെയ്റ്റൺ ജൻഡ്രോൺ കോടതിയിൽ കൊലക്കുറ്റവും വർണവെറി മൂലമുള്ള ഭീകര പ്രവർത്തനവും സമ്മതിച്ചു. വധശിക്ഷയില്ലാത്ത സംസ്ഥാനത്തു പരോൾ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷയാണ് 19 വയസുകാരനു ലഭിക്കാവുന്നത്.
എന്നാൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ ചുമത്തിയിട്ടുള്ള നിരവധി കുറ്റങ്ങൾ വധശിക്ഷയ്ക്കു വഴി തെളിക്കാവുന്നതാണ്. ഫെബ്രുവരി 15 നു കോടതിയിൽ മരിച്ചവരുടെ ബന്ധുക്കൾക്കു ജൻഡ്രോണിനോടു സംസാരിക്കാം.
കൊല്ലപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ പൗരന്മാരുടെ പേരുകൾ വായിച്ചു പ്രതിയോട് ഈ കൊലകൾക്കു പിന്നിൽ വർണ വികാരമുണ്ടോ എന്നു ജഡ്ജ് സൂസൻ എഗൻ ചോദിച്ചപ്പോൾ “ഉണ്ട്” എന്നായിരുന്നു മറുപടി.
ജൂണിൽ ഗ്രാൻഡ് ജൂറി പ്രതിയുടെ മേൽ വിദ്വേഷത്തിന്റെ പേരിലുള്ള ആഭ്യന്തര ഭീകരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയപ്പോൾ അയാൾ കുറ്റങ്ങൾ നിഷേധിച്ചിരുന്നു. ‘വിദ്വേഷത്തിന്റെ പേരിലുള്ള ആഭ്യന്തര ഭീകരത’ എന്ന കുറ്റം ന്യു യോർക്ക് സംസ്ഥാനത്തു ഒരു ഗ്രാൻഡ് ജൂറി ചുമത്തുന്നത് ഇതാദ്യമായിരുന്നു.
കറുത്ത വർഗക്കാർ താമസിക്കുന്ന പ്രദേശത്തെ വീട്ടിൽ നിന്നു മൂന്നു മണിക്കൂർ കാറോടിച്ചാണ് മെയ് 14നു ജൻഡ്രോൺ ബഫലോയിൽ ജെഫേഴ്സൺ അവന്യുവിലെ ടോപ്സ് ഫ്രണ്ട്‌ലി മാർക്കറ്റിൽ എത്തി കൂട്ടക്കൊല നടത്തിയത്. കൊല്ലപ്പെട്ടവർ 32 മുതൽ 86 വയസ് വരെ പ്രായമുള്ളവർ ആയിരുന്നു.
Buffalo supermarket massacre accused admits hate and terror