മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കോടതിയിൽ വീണ്ടും തിരിച്ചടി. ഓഗസ്റ്റിൽ ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിൽ നിന്ന് എഫ് ബി ഐ പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ ഫ്ലോറിഡ കോടതി നിയമിച്ച സ്പെഷ്യൽ മാസ്റ്ററെ ഫെഡറൽ അപ്പീൽ കോടതി തടഞ്ഞു. ട്രംപിന്റെ ആവശ്യം അനുസരിച്ചാണ് പ്രോസിക്യൂട്ടർമാർക്കു പകരം സ്പെഷ്യൽ മാസ്റ്ററെ ഫ്ലോറിഡ ഫെഡറൽ ജഡ്ജ് ഐലീൻ കാനൻ നിയമിച്ചത്.
അപ്പീൽ കോടതിയിലെ മൂന്നു ജഡ്‌ജുമാരും യോജിച്ചാണ് ആ നീക്കം തടയാൻ തീർപ്പു കല്പിച്ചത്. അവരിൽ രണ്ടു പേരെ നിയമിച്ചതും ട്രംപ് ആയിരുന്നു. ജഡ്ജ് കാനൻ നടത്തിയ നിയമനം തെറ്റാണെന്നു അവർ പറഞ്ഞു. സ്പെഷ്യൽ മാസ്റ്ററെ നിയമിക്കാൻ അവർക്കു അധികാരമില്ല.
“നിയമം വ്യക്തമാണ്,” അവർ പറഞ്ഞു. “സർക്കാർ അന്വേഷങ്ങളുടെ ഭാഗമായുള്ള സെർച്ച് വാറന്റ് നടപ്പാക്കി കഴിഞ്ഞാൽ അതു തടയാൻ കുറ്റാരോപിതന് അനുമതി നൽകുന്ന നിയമം എഴുതി ഉണ്ടാക്കാൻ കഴിയില്ല. മുൻ പ്രസിഡന്റുമാർക്കു മാത്രം അങ്ങിനെ ചെയ്യാൻ അനുമതി നൽകാനും കഴിയില്ല.”
സെപ്റ്റംബർ 5നു കാനൻ നൽകിയ ഉത്തരവ് അന്വേഷണത്തെ തണുപ്പിച്ചു കളഞ്ഞു. അധികാരം ഒഴിഞ്ഞിട്ടും ഔദ്യോഗിക രേഖകൾ കൈയ്യിൽ വച്ച ട്രംപ് ഫെഡറൽ നിയമം ലംഘിച്ചോ എന്നതാണ് അന്വേഷണ വിഷയം.
“ട്രംപ് പ്രസിഡന്റ് ആയിരുന്നു എന്നതു കൊണ്ട് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ കോടതിക്ക് അതിൽ ഇടപെടേണ്ട കാര്യമില്ല.” അപ്പീൽ കോടതി പറഞ്ഞു. “എക്സിക്യൂട്ടീവിന്റെ അധികാര പരിധിയിൽ പെടുന്ന കാര്യങ്ങളിൽ കോടതികൾ അനാവശ്യമായി ഇടപെടുന്നതു തടയാൻ നിയമവ്യവസ്ഥയുണ്ട്.”
നിയമം എല്ലാവർക്കും ഒന്നു പോലെയാണെന്നു രാജ്യത്തിൻറെ സ്ഥാപക ആദർശങ്ങളിൽ പറയുന്നു. എണ്ണമോ പണമോ സ്ഥാനമോ ഒന്നും അതിൽ മാറ്റം വരുത്തുന്നില്ല.
ട്രംപിന്റെ പാസ്പോര്ട്ട് പിടിച്ചെടുത്തു എന്ന വാദം അംഗീകരിച്ചു നീങ്ങാൻ ജില്ലാ കോടതി തിടുക്കം കാട്ടിയെന്ന് അപ്പീൽ കോടതി പറഞ്ഞു. പാസ്പോര്ട്ട് യഥാർഥത്തിൽ തിരിച്ചു കൊടുത്തിരുന്നു. സമാനമായ ചില സാധനങ്ങളെ കുറിച്ച് ട്രംപിന്റെ അഭിഭാഷകർ പറഞ്ഞു. അത് എന്താണെന്നു ജഡ്ജ് കാനൻ ചോദിച്ചതേയില്ല.
ട്രംപ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ആലോചിക്കുന്നുണ്ട്.
രേഖകൾ പരിശോധിക്കാൻ ഡി ഓ ജെ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിനെ നിയമിച്ചിട്ടുണ്ട്.
Special master for Mar-A-Lago papers illegal, rules federal appeals court