ചൊവാഴ്ച റൺ-ഓഫ് വോട്ടിംഗ് നടക്കുന്ന ജോർജിയയിലെ യുഎസ് സെനറ്റ് തിരഞ്ഞെടുപ്പിന്റെ നേരത്തെ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏർലി വോട്ടിംഗ്) പ്രയോജനപ്പെടുത്തി വെള്ളിയാഴ്ച മൂന്നര ലക്ഷത്തിലധികം പേർ വോട്ടു ചെയ്തുവെന്നു പ്രാഥമിക കണക്കുകൾ കാണിക്കുന്നു. ഡെമോക്രാറ്റ് സെനറ്റർ റഫായേൽ വാർനോക്ക് ഒരു ശതമാനം വോട്ടിന്റെ ലീഡിൽ എത്തിയെങ്കിലും 50% കടക്കാതിരുന്നതു കൊണ്ടാണ് നവംബർ എട്ട് ഇടക്കാല തിരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ട് വേണ്ടി വന്നത്.
“അസാമാന്യ വോട്ടിംഗ്,” ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറഞ്ഞു. “വോട്ടർമാരും കൗണ്ടികളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നന്നായി പ്രവർത്തിച്ചു.”
തിങ്കളാഴ്ച രണ്ടര ലക്ഷത്തോളം പേർ വോട്ട് ചെയ്തിരുന്നു. 2018ൽ അവസാന ദിവസം 233,000 ആയിരുന്നു നേരത്തെയുള്ള റെക്കോഡ്. വെള്ളിയാഴ്ച ഈ റെക്കോഡുകൾ എല്ലാം തകർന്നു.
വാർനോക്ക് ജയിച്ചാൽ ഡെമോക്രാറ്റുകൾക്കു 100 അംഗ സെനറ്റിൽ 51 സീറ്റാവും. തോറ്റാൽ ആ കേവല ഭൂരിപക്ഷം ഉണ്ടാവില്ല — 50-50 അംഗബലത്തിൽ നിന്നാൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് അവർക്കു പിൻബലമാണെങ്കിലും.
റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയും മുൻ ഫുട്ബോൾ താരവുമായ ഹെർഷെൽ വാക്കർക്കെതിരെ വിവാദങ്ങൾ ഉയരുന്നതിനിടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പെടെയുള്ള വൻ ഡെമോക്രാറ്റുകൾ വാർനോക്കിനു വേണ്ടി പ്രചാരണം നടത്തി. കഴിഞ്ഞ ആഴ്ച നടന്ന പോളിംഗിലും വാർനോക്കിനു 4% ലീഡ് കണ്ടു.
നവംബർ 8 വോട്ടെടുപ്പിൽ മൂന്നാമതൊരു സ്ഥാനാർഥി 2% വോട്ട് നേടിയിരുന്നു.
Record set as early voting closes in GA runoff