ടെക്സസിലെ ഓസ്റ്റിനിൽ പൊലീസ് വെടിവച്ചു കൊന്ന ഇന്ത്യൻ അമേരിക്കൻ വ്യവസായ സംരംഭകൻ രാജൻ ‘രാജ്’ മൂൺസിംഗ് യാതൊരു തെറ്റും ചെയ്തില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
നവംബർ 15നു വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയ മൂൺസിംഗ് (33) കൊല്ലപ്പെട്ടത് പൊലീസിന്റെ അതിക്രമം കൊണ്ടാണെന്നു അദ്ദേഹത്തിന്റെ ‘അമ്മ രൂത്തും സഹോദരൻ ജൊഹാനും എൻ ബി സി ന്യൂസിനോടു പറഞ്ഞു. അദ്ദേഹത്തിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നു എന്നതിന്റെ പേരിലാണ് അവർ വെടിവച്ചത്. പുലർച്ചെ തന്റെ വീട് കവർച്ച ചെയ്യപ്പെട്ടു എന്ന സംശയത്തിൽ തോക്കുമെടുത്തു വീടിനു പുറത്തു ഇറങ്ങിയതായിരുന്നു മൂൺസിംഗ്.
തോക്കു താഴെ വയ്ക്കാൻ പൊലീസ് അദ്ദേഹത്തിനു നിയമാനുസൃതമായ സമയം നൽകിയില്ല. തോക്കു താഴെ വയ്ക്കാൻ ആവശ്യപ്പെടുമ്പോൾ തന്നെ അവർ വെടിവച്ചു.
“ഹൃദയം തകർന്ന നിലയിലാണു ഞങ്ങൾ,” രൂത്ത് പറഞ്ഞു. “ന്യായമായ സമയം നൽകാതെയാണ് അവർ വെടിവച്ചത്. അത് എന്തു കൊണ്ടാണെന്നു വിശദീകരിക്കാൻ പൊലീസിനു കടമയുണ്ട്.”
ജൊഹാൻ പറഞ്ഞു: “കവർച്ചക്കാർ കയറി എന്ന സംശയത്തിൽ സ്വന്തം വീട് സംരക്ഷിക്കയായിരുന്നു രാജൻ. ആരുടെ നേരെയും തോക്കു ചൂണ്ടിയില്ല. ഭീഷണി ഉയർത്തിയില്ല. യാതൊരു തെറ്റും ചെയ്തില്ല.”
അടുത്ത കാലത്തു പരിസരത്തു കുറ്റകൃത്യങ്ങൾ ഏറി വന്നതിനാലാണ് രാജൻ റൈഫിൾ വാങ്ങിയതെന്നു ജൊഹാൻ പറഞ്ഞു.
ഓസ്റ്റിൻ പൊലീസ് പറയുന്നത്: “പുലർച്ചെ 12.30നു 911ൽ വിളിച്ച ഒരാൾ തോക്കു ചൂണ്ടി ഒരാൾ റോഡിൽ നിൽക്കുന്നുവെന്നു പറഞ്ഞു. കറുത്ത പാന്റും ചാര നിറത്തിലുള്ള മേലുടുപ്പും ധരിച്ച അയാൾ വീടിനു നേരെ വെടിവച്ചെന്നും വിളിച്ചയാൾ പറഞ്ഞു.
“ഡാനിയൽ സാഞ്ചസ് എന്ന ഓഫീസറാണ് വെടിവച്ചത്. അയാളെ അവധിയിൽ പ്രവേശിപ്പിച്ചു.
“തോക്കു താഴെയിടാൻ മൂൺസിംഗിനോടു ആവശ്യപ്പെട്ട ഉടൻ സാഞ്ചസ് വെടിവച്ചു. വെടിയേറ്റ് അദ്ദേഹം താഴെ വീണു.
“ജീവൻ രക്ഷിക്കാൻ ഉടൻ ശ്രമങ്ങൾ ആരംഭിച്ചു. പക്ഷെ ആശുപത്രിയിൽ അദ്ദേഹം മരിച്ചു.
“സാഞ്ചസ് ഓസ്റ്റിൻ പൊലീസിൽ ചേർന്നിട്ടു രണ്ടു വർഷവും 9 മാസവുമായി. വെടിവയ്‌പിനെ കുറിച്ച് രണ്ടു അന്വേഷണങ്ങൾ നടക്കുന്നുണ്ട്.”
പൊലീസ് പുറത്തു വിട്ട വിഡിയോയിൽ മൂൺസിംഗ് വീടിനു പുറത്തു തോക്കുമേന്തി നിൽക്കുന്നതു കാണാം. റോഡിലേക്കു നടക്കുന്നു. പിന്നെ തിരിഞ്ഞു വീടിനു നേരെ നടന്നു മുൻവാതിലിനു നേരെ തോക്കു ചൂണ്ടുന്നു. പശ്ചാത്തലത്തിൽ ഒരു പൊലീസ് കാർ കടന്നു പോകുമ്പോൾ വെടിയൊച്ച കേൾക്കാം. രണ്ടാമതൊരു പൊലിസ് കാർ വരുന്നു. അപ്പോൾ വീണ്ടും വെടിയൊച്ച കേൾക്കാം. ആ സമയത്തു മൂൺസിംഗിനെ വീഡിയോയിൽ കാണാനില്ല.
പിന്നീട് തോക്കു താഴെയിടാൻ പൊലീസ് പറയുമ്പോൾ മൂൺസിംഗിനെ കാണാം. അപ്പോൾ പല തവണ വെടിയൊച്ച കേൾക്കാം. മൂൺസിംഗ് താഴെ വീഴുന്നു. “ഞാനല്ല” എന്ന് വിളിച്ചു പറയുന്നുണ്ട്.
സാഞ്ചസിന്റെ ബോഡി ക്യാമിൽ അദ്ദേഹം വാഹനത്തിൽ നിന്നു പുറത്തിറങ്ങുന്നതു കാണാം. “തോക്കു താഴെയിടൂ” എന്നു പറഞ്ഞു മൂന്നു തവണ വെടിവയ്ക്കുന്നു. പിന്നെ രണ്ടു തവണ കൂടി.
911 വിളിച്ചയാൾ പൊലീസിനോടു പറയുന്നത് തോക്കേന്തിയ ആൾക്ക് എന്തോ ഭീതി ഉള്ളതു പോലെ തോന്നി എന്നാണ്.
Indian American entrepreneur in Texas was shot dead for no reason