കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസോ, വിഐപി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈകോടതി. ഒരു ഓപറേറ്ററും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് പറഞ്ഞ കോടതി സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പു വരുത്തണമെന്നും അറിയിച്ചു.
നിലക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരാണെന്നും ഹൈകോടതി ഉത്തരവില്‍ വ്യക്തമാക്കി. സ്വകാര്യ കംപനി ഹെലികോപ്റ്ററടക്കം വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത സംഭവത്തില്‍ ഇടപെട്ട് സ്വമേധയ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്.
ശബരിമലയില്‍ രണ്ട് തരം തീര്‍ഥാടകരെ സൃഷ്ടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സോപാനത്തിലെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീര്‍ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലില്‍ സജ്ജീകരിച്ച ഹെലിപ്പാട് താല്‍കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നുവെന്നായിരുന്നു എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്.
ശബരിമല തീര്‍ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നും നിലയ്ക്കല്‍ വരെയായിരുന്നു സ്വകാര്യ കംപനി, ഹെലികോപ്റ്റര്‍ വാഗ്ദാനം ചെയ്തത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ നിലക്കലിലെത്തിക്കുന്ന ഭക്തരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയില്‍ കൊണ്ടുപോകുമെന്നും ദര്‍ശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം.
ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു.