ഡൊണാൾഡ് ട്രംപിന്റെ രണ്ടു സ്ഥാപനങ്ങൾ നികുതി വെട്ടിപ്പിനു കുറ്റക്കാരാണെന്നു മൻഹാട്ടനിൽ ജൂറി കണ്ടെത്തി. ട്രംപ് കോർപറേഷന്റെയും ട്രംപ് പെയ്‌റോൾ കോർപറേഷന്റെയും മേൽ ചുമത്തപ്പെട്ട എല്ലാ ക്രിമിനൽ കുറ്റങ്ങളും തെളിഞ്ഞതായി ജൂറി പറഞ്ഞു.
കമ്പനി എക്സിക്യൂട്ടീവുകൾക്കു ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയതായി രേഖകൾ ഉണ്ടാക്കി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സി ഇ ഓ വെയ്ൽസ്ബർഗിന്റെ കുട്ടികളുടെ ഫീ വരെ കമ്പനി നൽകി. ചെക്കുകളിൽ ട്രംപ് തന്നെ ഒപ്പു വച്ചിട്ടുണ്ട്. അതേ സമയം അവരുടെ ശമ്പളത്തിൽ കുറവ് വരുത്തുകയും ചെയ്‌തു.
വെയ്ൽസ്ബർഗ് സാക്ഷി മൊഴിയിൽ കുറ്റങ്ങൾ പലതും സമ്മതിച്ചിരുന്നു. അദ്ദേഹത്തിന് ജയിൽ ശിക്ഷ ലഭിക്കാം.
നികുതി വെട്ടിക്കാൻ ബിസിനസ് റെക്കോഡുകളിൽ കൃത്രിമം ഉണ്ടാക്കി. “ഇതു പണത്തോടുള്ള അമിതമായ ആർത്തിയും വഞ്ചനയുമാണ്,” മൻഹാട്ടൻ ഡിസ്ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് പറഞ്ഞു.
ഡൊണാൾഡ് ട്രംപോ കുടുംബാംഗങ്ങളോ കേസിൽ പ്രതികളല്ല. എന്നാൽ അദ്ദേഹത്തിന്റെ പേര് വിചാരണവേളയിൽ ഉടനീളം പ്രോസിക്യൂട്ടർമാർ ഉന്നയിച്ചിരുന്നു. “ഡൊണാൾഡ് ട്രംപ് ഒന്നും അറിഞ്ഞില്ല എന്ന വാദം ഒരിക്കലും സത്യമല്ല.”
ബ്രാഗ് തന്നെ വേട്ടയാടുകയാണെന്നു വിധി വരുന്നതിനു മുൻപ് ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത് സോഷ്യലിൽ പറഞ്ഞു. ന്യു യോർക്കിൽ കൊലയും അക്രമങ്ങളും സർവകാല റെക്കോഡാണ്, പക്ഷെ ഡി എ ഓഫീസിൽ ട്രംപിനെ വേട്ടയാടി സമയം കളയുകയാണ്.
ജനുവരി മധ്യത്തോടെ വിധി പ്രഖ്യാപിക്കുമ്പോൾ ട്രംപ് ഓർഗനൈസേഷനു $ 1.61 മില്യൺ പിഴ ലഭിക്കാം. കമ്പനി പിരിച്ചു വിടാൻ നിയമം ഇല്ലെങ്കിലും ബിസിനസ് തുടർന്ന് പോകാൻ ബുദ്ധിമുട്ടാവും.
അപ്പീൽ പോകുമെന്ന് അഭിഭാഷകർ പറഞ്ഞു.
Trump companies found guilty of criminal tax fraud