ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് മാർപാപ്പാ കാലം ചെയ്തു. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9:34 നാണു 95 വയസായ പപ്പയുടെ അന്ത്യം ഉണ്ടായതെന്നു വത്തിക്കാൻ അറിയിച്ചു. “ദുഖത്തോടെ അറിയിക്കുന്നു, പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമൻ ഇന്നു 9:34നു വത്തിക്കാനിലെ മാത്തര്‍ എക്ലേസിയേ മഠത്തിൽ കാലം ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമാവുമ്പോൾ നൽകുന്നതാണ്,” വത്തിക്കാൻ ന്യുസ് പറഞ്ഞു.
ആഗോള കത്തോലിക്കാസഭയെ നയിച്ച 265-Ↄമത്തെ പാപ്പായും വിശുദ്ധ പത്രോസിന്‍റെ 264-Ↄമത്തെ പിന്‍ഗാമിയുമായിരുന്ന ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗാനന്തരം വത്തിക്കാനിലെ ഭവനത്തില്‍ താപസതുല്യമായ ജീവിതം നയിച്ചുവരികയായിരുന്നുവെന്നു വത്തിക്കാൻ ന്യുസ് ചൂണ്ടിക്കാട്ടി.
അത്യന്തം രോഗാവസ്ഥയിലായിരുന്ന മുൻ മാർപാപ്പയ്ക്കു വേണ്ടി പ്രാർഥിക്കാൻ രണ്ടു ദിവസം മുൻപ് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു. 2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് ആരോഗ്യ പരിമിതികൾ കാരണമാണ് രാജി വച്ചത്. 1415 ഗ്രിഗറി ഒൻപതാമൻ രാജി വച്ച ശേഷം ആദ്യമായാണ് ഒരു പാപ്പാ രാജി വച്ചത്.
അന്ന് 85 വയസ്സുകാരനായിരുന്ന പാപ്പയുടെ പ്രഖ്യാപനം ലോകത്തെ അമ്പരപ്പിച്ചു. 2013 ഫെബ്രുവരി 28-Ɔο തിയതി രാത്രി 8 മണിക്ക് താന്‍ സ്ഥാനത്യാഗംചെയ്യുമെന്ന് അതേ മാസം 11-Ɔο തിയതി രാവിലെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തിലാണ് പാപ്പാ പ്രഖ്യാപിച്ചത്.
വത്തിക്കാൻ ന്യുസ് പറയുന്നു: പത്രോസിന്‍റെ സിംഹാസനത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കില്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനയ്ക്കുംശേഷം ബോധ്യമായെന്ന് പ്രഖ്യാപനത്തിന്‍റെ ആമുഖത്തില്‍ പാപ്പ പ്രസ്താവിച്ചു. അധികാരത്തിന്‍റെ ആത്മീയ സ്വഭാവംകൊണ്ട് പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും മരണംവരെ തുടരേണ്ടതാണിത് എന്ന ബോധ്യം ഉണ്ടെങ്കിലും, പരിവര്‍ത്തന വിധേയമാവുകയും വിശ്വാസസംബന്ധിയായ നിരവധി വെല്ലുവിളികള്‍ ഉയരുകയുംചെയ്യുന്ന ലോകത്ത് പത്രോസിന്‍റെ നൗകയെ നയിക്കാന്‍ ശാരീരിക ആരോഗ്യത്തോടൊപ്പം മനക്കരുത്തും അനിവാര്യമാണെന്ന ബോധ്യമാണ് തന്നെ ഈ തീരുമാനത്തിലേയ്ക്ക് നയിച്ചതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കാനുള്ള കരുത്ത് ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവാണ് ഈ തീരുമാനം എടുക്കുന്നതിനു പിന്നിലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
രണ്ടു പാപ്പാമാർ വത്തിക്കാന്റെ ചുവരുകൾക്കുള്ളിൽ ഒന്നിച്ചി ജീവിക്കുന്ന അപൂർവ ചരിത്രവും അങ്ങിനെ ഉണ്ടായി. രോഗാവസ്ഥയിൽ ബെനഡിക്റ്റിനെ ഫ്രാൻസിസ് മാർപാപ്പ നിരന്തരം സന്ദർശിച്ചിരുന്നു.
ജർമനിയിൽ ജനിച്ച ജോസഫ് റാറ്റ്സിംഗർ 78 വയസിലാണ് ജോൺ പോൾ രണ്ടാമന്റെ കാലശേഷം സഭയുടെ നേതൃത്വം ഏറ്റെടുത്തത്. ഏറ്റവും പ്രായം ചെന്ന പാപ്പാമാരിൽ ഒരാൾ. യാഥാസ്ഥിതികനായ സ്ഥാനമൊഴിഞ്ഞ ശേഷവും അദ്ദേഹം സഭയിലെ കരുത്തുള്ള ശബ്ദമായിരുന്നു.
ബവേറിയയിൽ പോലീസ് ഉദ്യോഗസ്ഥന്‍ റാറ്റ്സിംഗറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ജോസഫ്. 1927 ഏപ്രില്‍ 16-Ɔο തിയതി ഈസ്റ്റര്‍ പ്രഭാതത്തില്‍ മേരിക്കും ജോസഫിനും ജനിച്ച കുഞ്ഞിനു പഴയ കീഴ്വഴക്കമനുസരിച്ച് അന്നുതന്നെ ജ്ഞാനസ്നാനം നല്കുകയും ജോസഫ് എന്ന പിതാവിന്‍റെ പേരിടുകയും ചെയ്തു.
Pope Emeritus Benedict XVI passes away