മസ്കത്ത്: നീണ്ട 47 വര്‍ഷത്തെ ഇടവേളക്കുശേഷം റൂവിയിലെ മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥന (ജുമുഅ) പുനരാരംഭിച്ചു.
മുന്‍കാലങ്ങളില്‍ അക്കാലത്തെ പ്രധാന ജുമാമസ്ജിദായ റൂവി മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ ജുമുഅ പ്രാര്‍ഥന നടന്നിരുന്നു. എന്നാല്‍, 1975 ജനുവരി 25ന് റൂവിയില്‍ വിപുലമായ സൗകര്യത്തോടെ ഖാബൂസ് മസ്ജിദ് ആരംഭിച്ചതോടെ ജുമുഅ അങ്ങോട്ട് മാറ്റുകയായിരുന്നു. ഇതോടെ മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ മറ്റ് പ്രാര്‍ഥനകള്‍ നടന്നിരുന്നെങ്കിലും ജുമുഅ നിലച്ചു. അസൗകര്യത്തില്‍ ഞെരുങ്ങുകയായിരുന്ന മച്ചി മാര്‍ക്കറ്റ് മസ്ജിദ് മൂന്നുവര്‍ഷം മുമ്ബാണ് പുനര്‍ നിര്‍മാണം ആരംഭിച്ചത്. മാസങ്ങള്‍ക്കുമുമ്ബാണ് ഇതിന്‍റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയായത്. ഇതോടെ സാധാരണ പ്രാര്‍ഥനകള്‍ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞയാഴ്ചയാണ് ജുമുഅ പുനരാരംഭിച്ചത്.
മലയാളികളുടെ പ്രധാന സംഗമകേന്ദ്രം കൂടിയായിരുന്നു മച്ചി മാര്‍ക്കറ്റ് മസ്ജിദ്. തിരക്ക് വര്‍ധിച്ചതോടെ ഇവിടെ സൗകര്യങ്ങള്‍ക്ക് പരിമിതിവന്നു. കാലപ്പഴക്കത്താല്‍ മസ്ജിദിന് കേടുപാടുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഏതാനും വര്‍ഷം മുമ്ബ് മസ്ജിദ് പുതുക്കിപ്പണിയുകയായിരുന്നു. നാട്ടില്‍ നിന്നെത്തുന്ന നിരവധി മുസ്ലിം നേതാക്കള്‍ക്കുള്ള സ്വീകരണം ഇവിടെ സംഘടിപ്പിച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍, ടി.കെ. അബ്ദുല്ല മൗലവി, കെ.എ. സിദ്ദീഖ് ഹസന്‍ തുടങ്ങിയ പ്രമുഖര്‍ ഇവിടെ മലയാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയിരുന്നു.
1975ല്‍ നിര്‍മാണം പൂര്‍ത്തിയായ റൂവി ഖാബൂസ് മസ്ജിദ് അക്കാലത്തെ ഒമാനിലെ ഏറ്റവും വലിയ മസ്ജിദായിരുന്നു.