ബരാക്ക് ഒബാമയുടെ കീഴിൽ ജോ ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തുള്ള ചില രഹസ്യ ഔദ്യോഗിക രേഖകൾ ഒരു സ്വകാര്യ ഓഫീസിൽ കണ്ടെത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിൽ പൂർണമായി സഹകരിക്കുന്നുണ്ടെന്നു വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ രേഖകൾ കണ്ടെത്തിയ അന്നു തന്നെ അവ സൂക്ഷിക്കേണ്ട നാഷനൽ ആർകൈവ്സിനെ വിവരം അറിയിച്ചെന്നു ബൈഡന്റെ അഭിഭാഷകൻ റിച്ചാഡ് സൗബർ പറഞ്ഞു.
അടുത്ത ദിവസം തന്നെ ആർകൈവ്സ് രേഖകൾ ഏറ്റു വാങ്ങി. അധികാരം ഒഴിയുമ്പോൾ ആർകൈവ്സിനെ എല്ലാ രഹസ്യ രേഖകളും ഏൽപ്പിക്കണം എന്നാണ് നിയമം.
വാഷിംഗ്‌ടണിലെ പെൻ ബൈഡൻ സെന്റർ ഫോർ ഡിപ്ലോമസി ആൻഡ് ഗ്ലോബൽ എന്ഗേജ്മെന്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഓഫീസിലാണ് രേഖകൾ കിടന്നത്. അറ്റോണി ജനറൽ മെറിക് ഗാർലണ്ടിന്റെ നിർദേശം അനുസരിച്ചു ഷിക്കാഗോയിലെ യുഎസ് അറ്റോണി അവ പരിശോധിക്കുന്നുണ്ട്. എഫ് ബി ഐ യും അന്വേഷണത്തിൽ പങ്കാളിയാണ്.
യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾക്കും അക്കാര്യം അറിയാം.
വാഷിംഗ്‌ടണിൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയുടെ ഒരു ഓഫീസിലാണ് രേഖകൾ ആദ്യം കണ്ടതെന്നു സൗബർ പറയുന്നു. 2017 മുതൽ 2019 വരെ അവിടെ ബൈഡൻ പ്രഫസറായിരുന്നു. ആർകൈവ്സ് ഈ രേഖകൾ നേരത്തെ ചോദിച്ചിട്ടില്ല.
ഫ്ലോറിഡയിലെ വസതിയിലേക്കു ഔദ്യോഗിക രേഖകൾ കടത്തി എന്ന ആരോപണം നേരിട്ട മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്രൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഈ വിഷയം ഏറ്റു പിടിച്ചു. ബൈഡന്റെ ഒഴിവുകാല വസതികളിൽ ഇനിയും എത്ര രേഖകൾ ഉണ്ടെന്നു എഫ് ബി ഐ പരിശോധിക്കണമെന്നു അദ്ദേഹം പറഞ്ഞു.
എന്നാൽ ട്രംപിനെപ്പോലെ ദീർഘകാലം രേഖകൾ കൈയിൽ സൂക്ഷിക്കയല്ല ബൈഡൻ ചെയ്തത്. രേഖകൾ കണ്ടയുടൻ ആർകൈവ്സിനെ അറിയിച്ചത് അദ്ദേഹത്തിന്റെ അഭിഭാഷകർ തന്നെയാണ്. 2021 ജനുവരിയിൽ രേഖകൾ കൊണ്ടുപോയ ട്രംപ് ആവട്ടെ 2022 ഓഗസ്റ്റിൽ എഫ് ബി ഐ അവ കണ്ടെത്തുന്നതു വരെ ഒന്നും അറിയില്ലെന്നു ഭാവിച്ചു.
ബൈഡന്റെ കൈയ്യിൽ ഉണ്ടായിരുന്ന രേഖകളിൽ രഹസ്യാന്വേഷണ വകുപ്പിന്റെ ചില രേഖകളും ഉണ്ടായിരുന്നുവെന്ന് സി എൻ എൻ പറയുന്നു. അവയെല്ലാം ലോക്കറിൽ ആയിരുന്നു. ട്രംപിന്റെ വീട്ടിൽ നിന്ന് എഫ് ബി ഐ കണ്ടെടുത്ത രേഖകൾ ആവട്ടെ, തുറന്നിട്ട നിലയിൽ ആയിരുന്നു.
Probe on into Biden VP-era classified information found at private office