യുഎസ്-കാനഡ അതിർത്തിയിൽ നാലു ഇന്ത്യക്കാർ ഉൾപ്പെട്ട കുടുംബം അതിശൈത്യത്തിൽ തണുത്തു വിറങ്ങലിച്ചു മരിച്ച കേസിൽ രണ്ടു ട്രാവൽ ഏജന്റുമാരെ ഗുജറാത്തിൽ അറസ്റ്റ് ചെയ്തു. യുഎസിലും കാനഡയിലുമുള്ള രണ്ടു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യുമെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു.
മരിച്ചവരിൽ മൂന്ന് വയസുള്ള ആൺകുട്ടിയും ഉണ്ടായിരുന്നു. 2022 ജനുവരിയിലാണ് ജഗദിഷ് പട്ടേൽ (39), വൈശാലിബെൻ (37), പുത്രി വിഹാങി (11) പുത്രൻ ധർമിക്ക് (3) എന്നിവർ യുഎസ് അതിർത്തിയിൽ നിന്നു 12 കിലോമീറ്റർ അകലെ കാനഡയിലെ മാനിട്ടോബയിൽ മരിച്ചത്. മൈനസ് 35 ആയിരുന്നു അവിടെ തണുപ്പ്.
ഈ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു ഏഴു പേർ അന്നു പോലീസ് പിടിയിലായി. അവരിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ചാണ് അനധികൃത കുടിയേറ്റം സംഘടിപ്പിക്കുന്ന സംഘത്തിലേക്ക് പോലീസ് എത്തിയത്.
ഗാന്ധിനഗർ ജില്ലയിലെ പൾസാന ഗ്രാമത്തിൽ നിന്ന് ഭവേഷ് പട്ടേലിനെയും അഹമ്മദാബാദ് നഗരത്തിൽ നിന്ന് യോഗേഷ് പട്ടേലിനെയും അറസ്റ്റ് ചെയ്തതായി ഗുജറാത്ത് പോലീസ് അറിയിച്ചു. അവർ 11 പേരെ കാനഡയിലേക്ക് അയച്ചു. അവിടന്നു യുഎസിലേക്കു നുഴഞ്ഞു കയറാൻ ഏജന്റുമാരുടെ സഹായം ലഭ്യമാക്കാമെന്ന ഉറപ്പും നൽകി.
തണുപ്പിനെ കുറിച്ച് അവർക്കു മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് അറസ്റ്റിലായ ഏജന്റുമാരുടെ വാദം.
Indian police arrest 2 travel agents over death of family at US-Canada border