ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി 2024 ൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഡൊണാൾഡ് ട്രംപിന്റെ കീഴിൽ യു എന്നിലെ അംബാസഡർ ആയിരുന്ന ഹേലി പാർട്ടി പ്രൈമറികളിൽ അദ്ദേഹത്തോട് ഏറ്റു മുട്ടേണ്ടി വരും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ള ഒരേയൊരു നേതാവ് ട്രംപ് ആണ്.
അമേരിക്കയെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന നേതാവാണ് താനെന്നു ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഹേലി (51) പറഞ്ഞു. ട്രംപിനെ പരാമർശിച്ചില്ലെങ്കിലും പ്രസിഡന്റ് ബൈഡനു ഒരിക്കൽ കൂടി ഭരിക്കാൻ അവസരം കിട്ടില്ല എന്നു ഹേലി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാർഥിയാവാൻ രണ്ടു കാര്യങ്ങൾ പരിഗണിക്കാനുണ്ടെന്നു ഹേലി പറഞ്ഞു. “ഒന്ന്, നിലവിലുള്ള സാഹചര്യം പുതിയൊരു നേതാവിനെ ആഗ്രഹിക്കുന്നുവോ. രണ്ട്, ആ പുതിയ നേതാവ് ഞാൻ ആവുമോ.”
ആഭ്യന്തര വിഷയങ്ങളും വിദേശ നയവും വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ ക്ഷീണവുമൊക്കെ കണക്കിലെടുക്കുമ്പോൾ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം മാറ്റത്തിനു സമയമായി എന്നാണ്.
“അപ്പോൾ ആരാണ് ആ പുതിയ നേതാവ് എന്ന ചോദ്യം. ഞങ്ങൾ അക്കാര്യം ചർച്ച ചെയ്തു വരികയാണ്. ഒരിക്കലും ഞാൻ ഒരു മത്സരം തോറ്റിട്ടില്ല. ഇനിയും തോൽക്കില്ല.”
സൗത്ത് കരളിന ഗവർണർ ആയിരിക്കെ മികച്ച ഭരണം കാഴ്ച വച്ചെന്നു ഹേലി പറയുന്നു. പിന്നീട് 2017 മുതൽ രണ്ടു വർഷം യുഎന്നിൽ അംബാസഡറായിരുന്നു. അധികാരം മതിയായി എന്നു പറഞ്ഞാണ് 2019ൽ രാജി വച്ചത്.
ട്രംപിനു പുറമെ ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസും റിപ്പബ്ലിക്കൻ നോമിനേഷനു വേണ്ടി രംഗത്ത് വരുമെന്നാണു പ്രതീക്ഷ.
Nikki Healy says she’s the leader US now needs