അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനു ജോ ബൈഡനെ തോൽപിക്കാൻ കഴിയുമെന്നു പ്രവചിക്കുന്ന ആദ്യത്തെ പോളിംഗ് പുറത്തു വന്നു. മൂന്നു ശതമാനം വോട്ടിനു ട്രംപ് ജയിക്കും എന്ന് എമേഴ്സൺ കോളജ് പോളിംഗ് പറയുന്നു. എന്നാൽ പോളിംഗിൽ 3% തെറ്റ് ഇരുവശത്തേക്കും ഉണ്ട്.
നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ട്രംപിനു നില മെച്ചപ്പെടുത്താൻ കഴിഞ്ഞെന്നാണ് വ്യാഖ്യാനം. രജിസ്റ്റർ ചെയ്ത 1,015 വോട്ടർമാരിൽ 44% ട്രംപിനെ പിന്തുണയ്ക്കുമ്പോൾ 41% പിന്തുണയാണ് ബൈഡനുള്ളത്. നവംബറിൽ ഇതേ പോളിംഗിൽ ബൈഡനു 45% ലഭിച്ചപ്പോൾ ട്രംപിനു 41 ആണുണ്ടായിരുന്നത്.
എന്നാൽ പുതിയ പോളിംഗിൽ ബൈഡനു തൊഴിൽ മികവിനുള്ള അംഗീകാരം ഉയർന്നു. നവംബറിൽ 39% ആയിരുന്നത് ഇപ്പോൾ 44 ആയി. 52% പേർ നവംബറിൽ ബൈഡനെ എഴുതി തള്ളിയെങ്കിൽ ഇക്കുറി അവർ 48% ആയി കുറഞ്ഞു. സ്വതന്ത്ര വോട്ടർമാർ, കോളജ് ബിരുദധാരികൾ, സ്ത്രീ-പുരുഷ വോട്ടർമാർ എന്നീ വിഭാഗങ്ങളാണ് അദ്ദേഹത്തെ കൂടുതലായി തുണയ്ക്കുന്നതെന്നു എമേഴ്സൺ പോൾ എക്സിക്യൂട്ടീവ് ഡയറക്ടർ സ്‌പെൻസർ കിമ്പോൾ പറഞ്ഞു.
ഡെമോക്രാറ്റിക് വോട്ടർമാരിൽ 58% പേർ ബൈഡൻ വീണ്ടും മത്സരിക്കണം എന്ന അഭിപ്രായക്കാരാണ്. എന്നാൽ 42% പുതിയ സ്ഥാനാർഥിയെ ആവശ്യപ്പെടുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് 55% പിന്തുണ ഉള്ളപ്പോൾ അദ്ദേഹത്തെ നേരിടുമെന്നു കരുതപ്പെടുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ഏറെ പിന്നിലാണ്: 29% മാത്രം. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനു 6%, മുൻ ഗവർണർ നിക്കി ഹേലിക്കു 3% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.
2024: Trump gains edge over Biden in poll