വാഷിങ്ടൻ ∙ കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ ആകെ എണ്ണം ഏഴു ലക്ഷം കവിഞ്ഞു. ബോസ്റ്റണിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിക്കാനിടയായതിൽ പ്രസിഡന്റ് ബൈഡൻ അതീവ ദുഃഖം രേഖപ്പെടുത്തി. രാജ്യത്ത് ദുഃഖംതളംകെട്ടി നിൽക്കുന്ന ഈ സമയത്തും നാം കൂടുതൽ ജാഗരൂപരായിരിക്കണം. മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
ഈ സമ്മറിൽ മഹാമാരിയുടെ ചരിത്രത്തിൽ മറ്റൊരു കറുത്ത അധ്യായംകൂടി എഴുതിച്ചേർക്കുകയാണ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരാണ് വാക്സീൻ സ്വീകരിക്കാൻ തയാറാകാതിരുന്നത്. ഇത് മാരകമായ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തിനും മൂന്നര മാസത്തിനുള്ളിൽ ആറു ലക്ഷം മരണത്തിൽ നിന്നും ഏഴു ലക്ഷത്തിലേക്ക് എത്തിച്ചുവെന്നും ബൈഡൻ പറഞ്ഞു.
ഇത്രയും മരണം സംഭവിച്ചത് നമ്മെ ഓർമപ്പെടുത്തുന്നത് വാക്സീൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്. വാക്സീൻ സുരക്ഷിതവും സൗജന്യവുമാണ്. എല്ലാവരും വാക്സീൻ സ്വീകരിക്കാൻ തയാറാകണമെന്നും ബൈഡൻ അഭ്യർഥിച്ചു.
ഈ വർഷം ജൂണിനു ശേഷം ഏറ്റവും കൂടുതൽ മരണം ഫ്ലോറിഡയിലാണ് (17000), പിന്നാലെ ടെക്സസ് (13000). ഈ രണ്ടു സ്ഥലങ്ങളിലെയും മരണസംഖ്യ യുഎസിലെ ആകെ കോവിഡ് മരണത്തിന്റെ 15 ശതമാനാണ്.
പി.പി. ചെറിയാന്‍