റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ സമിതിയെ (ആർ എൻ സി) നയിക്കാനുള്ള മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ ഹർമീത് ധില്ലൻ കൂടുതൽ പിന്തുണ സമാർജിക്കുന്നു. പാർട്ടിയെ ഉടച്ചു വാർക്കാൻ വാഷിംഗ്‌ടണിൽ നിന്ന് അധികാര കേന്ദ്രങ്ങൾ പറിച്ചു മാറ്റണം എന്ന ആവശ്യവുമായി രംഗത്തിറങ്ങിയ ധില്ലനു വ്യാഴാഴ്ച പിന്തുണയുമായി എത്തിയത് അടുത്ത പ്രസിഡന്റ് സ്‌ഥാനാർഥിയാവും എന്നു കരുതപ്പെടുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ആണ്.
“എനിക്ക് തോന്നുന്നത് ആർ എൻ സിയിൽ പുതുരക്തം വേണമെന്നാണ്. ഡി സിയുടെ പിടിയിൽ നിന്ന് ആർ എൻ സിയെ മോചിപ്പിക്കണം എന്ന് ഹർമീത് ധില്ലൻ പറഞ്ഞത് എനിക്കിഷ്ടമായി.”
വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള ചെയർപേഴ്സൺ റോണാ മക്ഡാനിയൽ ആണ് പഞ്ചാബിലെ വേരുകളിൽ അഭിമാനം കൊള്ളുന്ന ധില്ലന്റെ എതിരാളി. 2017 മുതൽ ആർ എൻ സി അധ്യക്ഷ ആയ അവർ 2018 ഹൗസ് കൈവിട്ടതിനും 2020ൽ വൈറ്റ് ഹൗസ് നഷ്ടമായതിനും വിമർശനം നേരിടുകയാണ്. 2022 ഇടക്കാല തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ നഷ്ടങ്ങൾക്കും കുറ്റം പറയുന്നത് അവരെയാണ്.
പാർട്ടിയിൽ വികേന്ദ്രീകരണം കൊണ്ടുവന്നു കൂടുതൽ മേഖലാ നേതൃത്വ ഉത്തരവാദിത്തങ്ങൾ ഉണ്ടാവണം എന്നതാണ് ധില്ലന്റെ വാദം. അടിസ്ഥാന തലത്തിൽ ഊർജസ്വലമാക്കാൻ അതാണ് ആവശ്യം. “ആർ എൻ സി പാർട്ടിയുടെ കാഴ്ചപ്പാടും നേതൃത്വവും നൽകണം. കോൺഗ്രസോ നിക്ഷിപ്‌ത താൽപര്യക്കാരായ രാഷ്ട്രീയക്കാരോ അല്ല അത് ചെയ്യേണ്ടത്.”
പ്രചാരണങ്ങൾക്കു മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
നെവാഡ-വാഷിംഗ്‌ടൺ സ്റേറ് കമ്മിറ്റികൾ അവർക്കു പിന്തുണ നൽകിയിട്ടുണ്ട്. അരിസോണ, ടെക്സസ്, മസാച്യുസെറ്റ്സ്, വയോമിങ് പാർട്ടി യൂണിറ്റുകളുടെ അധ്യക്ഷന്മാരും. കൂടാതെ പ്രമുഖരായ പല ഡോണർമാരും. ആർ എൻ സി യിലെ 168 അംഗങ്ങളിൽ 29 പേർ പരസ്യമായി പിന്തുണയ്ക്കുന്നു.
അലബാമയിൽ സംസ്ഥാന റിപ്പബ്ലിക്കൻ കമ്മിറ്റി മക്ഡാനിയലിന്റെ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തി.
ഡൊണാൾഡ് ട്രംപുമായി ധില്ലനു നല്ല അടുപ്പം ഉണ്ടായിരുന്നു. ധില്ലൻ പക്ഷെ 2020 ലെ വിജയി താൻ ആയിരുന്നുവെന്ന ട്രംപിന്റെ അവകാശ വാദം അംഗീകരിച്ചിട്ടില്ല. മക്ഡാനിയൽ ട്രംപിനോട് വളരെ അടുത്താണു നില്കുന്നത്. ഈ അധ്യക്ഷ മത്സരം ട്രംപിന്റെ ശക്തി പരീക്ഷിക്കുമെന്നു ഡിസന്റിസ് വിഭാഗം കരുതുന്നു.
2024 ൽ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിക്കുന്ന ട്രംപിന് ഈ തിരഞ്ഞടുപ്പ് എന്തു പ്രയോജനം നൽകും എന്നതു കാത്തിരുന്നു കാണേണ്ട കാര്യമാണ്.
2016 ൽ ആർ എൻ സി സമ്മേളനത്തിൽ സിക്ക് മത പ്രാർഥന ഉരുവിട്ട ധില്ലനു നേരെ മതം ആയുധമാക്കിയും പ്രചാരണം നടന്നു. ആർ എൻ സി അംഗമായ സോളമൻ യി ആ പ്രാർഥന അവർക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ചു. നിരവധി പാർട്ടി നേതാക്കൾ ആ സമീപനത്തെ അപലപിച്ചപ്പോൾ ധില്ലൻ പറഞ്ഞു: “അധ്യക്ഷയുടെ അടുപ്പക്കാർ എനിക്കെതിരെയും എന്റെ വിശ്വാസത്തിനു എതിരെയും കൊണ്ട് വന്ന വംശീയ അധിക്ഷേപം എന്നെ ഭയപ്പെടുത്തുന്നില്ല. ആർ എൻ സിക്കു ഗുണകരമായ മാറ്റം ഉണ്ടാവാൻ ഞാൻ പൊരുതും.”
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ മുൻ മിഷിഗൺ ഗവർണർ മിറ്റ് റോംനിയുടെ കൊച്ചുമകളായ മക്ഡാനിയൽ ആ വംശീയ അധിക്ഷേപത്തെ പിന്തുണച്ചില്ല. കാരണം അവരും ന്യൂനപക്ഷ സമുദായക്കാരിയാണ് — മോർമോൺ.
അമേരിക്കൻ സിവിൽ ലിബെർട്ടീസ് യൂണിയനുമായി അടുത്ത ബന്ധമുള്ള ധില്ലനെ അക്കാരണത്താൽ വെറുക്കുന്ന റിപ്പബ്ലിക്കൻ നേതാക്കളുമുണ്ട്.
RNC chair candidate Dhillon gets support from DeSantis