ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി ബി ജെപിയെ പിന്തുണച്ച് പറഞ്ഞ കോൺഗ്രസിന്റെ മുൻ ഡിജിറ്റൽ മീഡിയ തലവനും മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണിക്ക് ഉപദേശവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ എം.പി. എ.കെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണെന്നും അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികള്‍ അനില്‍ എടുക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
വൈകാരികമായി എടുത്ത തീരുമാനം ആണെങ്കില്‍ അനില്‍ അത് തിരുത്തണമെന്നും ബിബിസി കാണിക്കുന്നത് സത്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിബിസി വിവാദത്തില്‍ കുരുങ്ങി കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനവുമാണ് അനില്‍ രാജി വെച്ചത്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടതെന്നും അതും സഹിച്ച് അധികാരങ്ങളില്‍ തുടരേണ്ട ആവശ്യമില്ലെന്നുമാണ് അനിലിന്റെ നിലപാട്.
യോഗ്യതയേക്കാള്‍ ,പാര്‍ട്ടി നേതൃത്വത്തിന് ചുറ്റമുള്ള സ്തുതിപാഠകരും ശിങ്കിടികളുമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്..