ന്യുയോർക്ക് ∙ മൻഹാട്ടൻ യൂണിയൻ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന ജോർജ് ഫ്ലോയിഡിന്റെ പ്രതിമയിൽ നീല പെയ്ന്റ് ഒഴിച്ചു വികൃതമാക്കിയതായി പൊലീസ്.
ഒക്ടോബർ രണ്ട് ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജോർജ് ഫ്ലോയിഡിന്റെ പ്രതിമ രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ജൂൺ മാസം പ്രതിമയിൽ കറുത്ത പെയ്ന്റ് അടിച്ചായിരുന്നു വികൃതമായിരുന്നത്.
ശനിയാഴ്ചയിലെ സംഭവത്തിനുശേഷം ഇതിനുത്തരവാദിയെന്ന് കരുതപ്പെടുന്നയാൾ സ്ക്കേറ്റിംഗ് ബോർഡിൽ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു ഫ്ലോയ്ഡിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. സുപ്രസിദ്ധ ആർട്ടിസ്റ്റ് ക്രിസ് കാർണബുസിയാണ് പ്രതിമ ഉണ്ടാക്കിയിരുന്നത്.
മൂന്നു പ്രതിമയാണ് യൂണിയൻ സ്ക്വയറിൽ സ്ഥാപിച്ചിരുന്നത്. കോൺഗ്രസ്മാൻ ജോൺ ലൂയിസ്, കഴിഞ്ഞ വർഷം കെന്റുക്കിയിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച വനിത ബ്രയോണ ടെയ്‍ലർ, പൊലീസിന്റെ കാൽമുട്ടിനിടയിൽ ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിച്ച ജോർജ് ഫ്ലോയിഡ്. എന്നാൽ ഫ്ലോയിഡിന്റെ പ്രതിമക്കു നേരെ മാത്രമാണ് ആക്രമണമുണ്ടായത്.
പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ 1– 800 – 577 8477 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചു.