അമേരിക്കയെ നയിക്കാൻ പുതിയൊരു തലമുറ ആവശ്യമായിരിക്കുന്നുവെന്നു ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി പറഞ്ഞു. യുഎന്നിലെ മുൻ യുഎസ് അംബാസഡർ എന്ന നിലയിൽ ഡൊണാൾഡ് ട്രംപിന്റെ ക്യാബിനറ്റ് അംഗമായിരുന്ന ഹേലി അദ്ദേഹത്തെയും പ്രസിഡന്റ് ജോ ബൈഡനെയുമാണ് ലക്‌ഷ്യം വച്ചതെന്നു വ്യക്തമായതോടെ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർ മത്സരിക്കാനുള്ള സാധ്യത വർധിച്ചു.
ബൈഡനു 80 വയസായി; ട്രംപിന് 76. ഹേലിക്കു 51 മാത്രം.
ശനിയാഴ്ച പ്രചാരണം ആരംഭിക്കുമ്പോൾ സൗത്ത് കരളിനയിൽ ഗവർണർ കൂടി ആയിരുന്ന ഹേലിയെ ട്രംപ് വേദിയിൽ കൊണ്ടു വന്നില്ല. പ്രസിഡന്റ് സ്ഥാനാർഥിയാകും എന്നു കരുതപ്പെടുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനെതിരെ അദ്ദേഹം ആഞ്ഞടിച്ചെങ്കിലും പക്ഷെ ഹേലിയെ കുറിച്ചുള്ള പരാമർശം അത്ര രൂക്ഷമായില്ല.
ശനിയാഴ്ച തന്നെ ഹേലി ഈ മാസം ഫോക്സ് ന്യൂസിനു നൽകിയ ഇന്റർവ്യൂ ട്വീറ്റ് ചെയ്തു. “അമേരിക്കയെ നയിക്കാൻ പുതിയ തലമുറ വേണം” എന്ന ശീർഷകത്തിലുള്ള ട്വീറ്റ് അവരുടെ പ്രചാരണം ആ വിഷയത്തിൽ ഊന്നിയാവും എന്നതു വ്യക്തമാക്കി.
“അമേരിക്കയുടെ അതിജീവനം പ്രധാനമാണ്,” ഫോക്സ് ന്യൂസിനോട് ഹേലി പറഞ്ഞു. “അത് ഒരു വ്യക്തിയേക്കാൾ വലുതാണ്. അമേരിക്കയുടെ ഭാവിയിലേക്കു നോക്കുമ്പോൾ, തലമുറ മാറ്റം ആവശ്യമാണെന്നു ഞാൻ കരുതുന്നു. ഡി സി യിൽ നയിക്കാൻ 80 വയസിൽ എത്തേണ്ടത് ആവശ്യമാണെന്നു ഞാൻ കരുതുന്നില്ല.
“യുവ തലമുറ ഏറ്റെടുക്കേണ്ട കാലമായി എന്ന് ഞാൻ വിശ്വസിക്കുന്നു. എങ്കിലേ കാര്യങ്ങൾ ശരിയാവൂ.”
2024 തിരഞ്ഞെടുപ്പ് നേരത്തു 82 വയസിൽ എത്തുന്ന ബൈഡൻ മത്സരം പ്രഖ്യാപിച്ചിട്ടില്ല. നവംബർ 5നു നടക്കുന്ന തിരഞ്ഞെടുപ്പിനു പിന്നാലെ നവംബർ 20നു 82 ആവുന്ന ബൈഡൻ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റാകും. ട്രംപ് ആവട്ടെ 2024 ജൂണിൽ 78 വയസിലും എത്തും.
Nikki Haley urges younger leadership