ടെനസിയിലെ മെംഫിസിൽ പോലീസിന്റെ മർദനമേറ്റു മരിച്ച കറുത്ത വർഗക്കാരൻ ടയർ നിക്കോൾസിന്റെ കുടുംബത്തെ ഫെബ്രുവരി 7നു യുഎസ് കോൺഗ്രസിൽ പ്രസിഡന്റ് ജോ ബൈഡന്റെ സ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം കേൾക്കാൻ ക്ഷണിച്ചു. അടിയേറ്റു കുഴഞ്ഞു വീഴുമ്പോൾ “അമ്മേ അമ്മേ” എന്നായിരുന്നു യുവാവ് നിലവിളിച്ചത്.
കോൺഗ്രഷണൽ ബ്ലാക്ക് കോക്കസിനു വേണ്ടി ചെയർമാൻ റെപ്. സ്റ്റീവൻ ഹോർസ്ഫോഡ് (നെവാഡ) ആണ് അവരെ ക്ഷണിച്ചതെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ വിൻസെന്റ് ഇവാൻസ് അറിയിച്ചു. “ഞങ്ങൾ അവരെ അനുശോചനം അറിയിച്ചു, ഞങ്ങൾ കൂടെയുണ്ടെന്ന് അറിയിച്ചു,” ഇവാൻസ് പറഞ്ഞു. “ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന ചോദിച്ചു.”
നീതിന്യായ വ്യവസ്ഥിതിയെ പരിഷ്കരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. നിയമപാലകരുടെ പെരുമാറ്റം അതിൽ പ്രത്യേക വിഷയമാണ്.
വിശാലമായ പോലീസ് ഉടച്ചു വാർക്കൽ പ്രധാനമാണെന്നു ഹോർസ്ഫോഡ് പറഞ്ഞു. കോക്കസിന്റെ വലിയൊരു ആവശ്യമാണിത്. ഹൗസിലും സെനറ്റിലുമുള്ള സഹപ്രവർത്തകരോട് ഇതിനുള്ള ചർച്ചകൾ അടിയന്തരമായി തുടങ്ങാൻ ആവശ്യപ്പെടുന്നു.
ട്രാഫിക് നിയമം ലംഘിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നിക്കോൾസിനെ പോലീസ് തെരുവിലിട്ടു തന്നെ തല്ലിച്ചതയ്ക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞു 29 കാരനായ ഫെഡ്എക്സ് ജീവനക്കാരൻ മരിച്ചു.
കലിഫോണിയയിലെ മോന്ററി പാർക്കിൽ ചൈനീസ് നവവത്സര ആഘോഷത്തിനിടെ 11 പേരെ വെടിവച്ചു കൊന്നയാളുടെ കൈയിൽ നിന്ന് ആയുധം പിടിച്ചെടുത്തു ശ്രദ്ധേയനായ ബ്രാൻഡൻ സെ എന്ന 26 കാരനെയും ബൈഡന്റെ പ്രസംഗം കേൾക്കാൻ ക്ഷണിച്ചു.
Tyre Nichols family invited to State of the Union