കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള രണ്ടു അടിയന്തരാവസ്ഥ പ്രഖ്യാപനങ്ങൾ മെയ് 11 നു പിൻവലിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡൻ യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇവ ആദ്യമായി പ്രഖ്യാപിച്ചിട്ടു മൂന്നു വർഷമായി.
രണ്ടും ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച ബില്ലുകളോട് പതികരിച്ചാണ് ബൈഡന്റെ പ്രഖ്യാപനം.
പതിന്നാലു ആഴ്ചത്തെ സാവകാശം വേണ്ടി വരുന്നതിനു കാരണവും ബൈഡൻ വിശദീകരിച്ചു: പൊതുജനാരോഗ്യം സംബന്ധിച്ച അടിയന്തരാവസ്ഥയും കോവിഡ് ദേശീയ അടിയന്തരാവസ്ഥയും പൊടുന്നനെ അവസാനിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
“ആരോഗ്യ രംഗത്ത് സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും ഡോക്ടർമാർക്കും എല്ലാറ്റിനും പുറമെ ദശലക്ഷക്കണക്കിനു പൗരന്മാർക്കും.”
ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനാണ് തീരുമാനം. 60 ദിവസത്തെ നോട്ടീസ് നൽകിയിട്ടു മാത്രമേ അടിയന്തരാവസ്ഥ അവസാനിപ്പിക്കൂ എന്നു ബൈഡൻ ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. നിലവിലുള്ള ഉത്തരവുകൾ മെയ് 11 വരെ നീട്ടും. എന്നാൽ അതു കൊണ്ടു മാസ്‌ക്, വാക്‌സിൻ തുടങ്ങിയ കാര്യങ്ങൾ വ്യക്തികൾക്കോ സ്കൂളുകൾക്കോ കച്ചവട സ്ഥാപനങ്ങൾക്കോ നിർബന്ധമാവുന്നില്ല.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന ടൈറ്റിൽ 42 അടിയന്തരാവസ്ഥ അവസാനിക്കുന്നതോടെ അസാധുവാകുമെന്നും ബൈഡൻ ഭരണകൂടം വ്യക്തമാക്കി.
ടൈറ്റിൽ 42 അവസാനിപ്പിക്കുന്ന കോടതി ഉത്തരവ് ഡിസംബറിൽ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നു പരമാധികാര കോടതി പറഞ്ഞു.
ടൈറ്റിൽ 42 ഇല്ലാതാവുമ്പോൾ അതിർത്തി കടന്നു വരുന്ന അഭയാർഥികളെ കൈകാര്യം ചെയ്യാനുള്ള നയം ആവിഷ്കരിക്കാൻ കൂടുതൽ സമയം വേണമെന്നു ഗവൺമെന്റ് തിങ്കളാഴ്ച്ച പറഞ്ഞു. ചട്ടം പെട്ടെന്ന് ഇല്ലാതാവുകയും എച് ആർ 382 നിലവിൽ വരികയും ചെയ്താൽ അഭയാർഥികളുടെ വലിയ ഒഴുക്ക് അനുവദിക്കാൻ കോൺഗ്രസ് ഗവൺമെന്റിനെ നിര്ബന്ധിക്കയാവും ചെയ്യുക.
അടിയന്തരാവസ്ഥയിൽ കിട്ടിയിരുന്ന മെഡിക്കൽ ഇൻഷുറൻസ് കോൺഗ്രസ് ഭാഗികമായി നിർത്തിയിരുന്നു. വാക്‌സിൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് അടിയന്തരാവസ്ഥയിൽ ലഭിച്ച ഇൻഷുറൻസ് പണം ഇല്ലാതാവും. കേന്ദ്ര ഗവൺമെന്റിന് അക്കാര്യങ്ങളിൽ നിയന്ത്രണവും നഷ്ടപ്പെടും.
ഡൊണാൾഡ് ട്രംപ് ആണ് 2020 മാർച്ച് 13 നു കോവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബൈഡൻ അതു പല തവണ നീട്ടി.
Biden will end Covid emergency on May 11