ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം 5.5 ശതമാനം ഇടിവുണ്ടായി
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം ലഭ്യമായി തുടങ്ങി. ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒമ്പത് മണിയോടെ തടസ്സപ്പെട്ട സേവനങ്ങൾ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പുനഃസ്ഥാപിച്ചത്. സാങ്കേതിക കാരണങ്ങളാൽ തടസം നേരിട്ടതിൽ ഖേദിക്കുന്നുവെന്നും ആപ്പുകൾ വീണ്ടും ഓൺലൈനായതായും ഫെയ്സ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.
രാത്രി പ്രവർത്തനം നിലച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിരുന്നു. എന്നാൽ ആറ് മണിക്കൂറുകൾക്ക് ശേഷമാണ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സാധിച്ചത്. സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാതിരിക്കുക, ലോഗിൻ ചെയ്യാനോ ഫീഡ് പുതുക്കാനോ നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സാധിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് ഉപയോക്താക്കൾ നേരിട്ടത്.
We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience.
— Facebook (@Facebook) October 4, 2021
സേവനങ്ങൾ തടസപ്പെടാനുള്ള കാരണം ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമൈൻ നെയിം സിസ്റ്റം (ഡിഎൻഎസ്) തകരാർ കാരണമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഫെയ്സ്ബുക്കിന്റെ ആഭ്യന്തര കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിന്റെ പ്രവർത്തനവും നിലച്ചതായി വിവരമുണ്ട്.
ലോകവ്യാപകമായി സേവനങ്ങൾ തടസപ്പെട്ടിരുന്നു. ലാഭത്തിനായി ഫെയ്സ്ബുക്കും ഉപകമ്പനികളും വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന ഒരു അമേരിക്കൻ ഒരു വിസിൽ ബ്ലോവർ ആരോപണത്തിന് പിന്നാലെ ആയിരുന്നു സേവനങ്ങളും തടസ്സപ്പെട്ടത്. ഒരേ ദിവസമുണ്ടായ രണ്ടു പ്രശ്നങ്ങളുടെയും ഫലമായി ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം 5.5 ശതമാനം ഇടിവുണ്ടായി.
*Sincere* apologies to everyone impacted by outages of Facebook powered services right now. We are experiencing networking issues and teams are working as fast as possible to debug and restore as fast as possible
— Mike Schroepfer (@schrep) October 4, 2021
സ്റ്റാൻഡേർഡ് മീഡിയ ഇൻഡക്‌സിന്റെ കണക്കുകൾ പ്രകാരം, മണിക്കൂറുകളോളം സേവനം തടസപ്പെട്ടതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റൽ പരസ്യ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിന് യുഎസ് പരസ്യ വരുമാനത്തിൽ ഓരോ മണിക്കൂറിലും ഏകദേശം 545,000 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.