തിരുവനന്തപുരം: കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റില്ലെന്ന് ആവർത്തിച്ച് സർക്കാർ. വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരംഗത്തിൽ പടരുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാൻ സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിച്ച് വേണം ഇളവുകൾ നൽകേണ്ടതെന്നാണ് സുപ്രീംകടോതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും പ്രതിപക്ഷ എംഎല്‍എ കെ ബാബു പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അപ്രായോഗികമാണ്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോൾ തടയാൻ ബാധ്യത പൊലീസിന് ഉണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരള സർക്കാർ പെറ്റി സർക്കാർ ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ അമ്പത് ശതമാനത്തിലും താഴെയാണ്.
ബാക്കിയുള്ള 57.86 ശതമാനം പേർക്കും കടയിൽ പോകണമെങ്കതിൽ അഞ്ഞൂറ് രൂപ കൊടുത്ത് ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശൻ ചോദിച്ചു. പ്രമുഖരായ വ്യക്തികൾ വരെ നിയന്ത്രണത്തെ വിമർശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞു. തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.