ബീജിംഗ്: നിരുത്തരവാദപരവും പ്രകോപനം ഉണ്ടാക്കുന്നതുമായ നീക്കങ്ങൾ ചൈന ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പുമായി തായ്‌വാൻ. 56 ചൈനീസ് യുദ്ധവിമാനങ്ങൾ വ്യോമ അതിർത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് തായ്‌വാൻ മുന്നറിയിപ്പ് നൽകിയത്. ഇത്രയധികം ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്റെ അതിർത്തി ലംഘിക്കുന്നത് ഇതാദ്യമാണ്. 36 ഫൈറ്റർ ജെറ്റുകൾ, 12 എച്ച്-6 ബോംബറുകൾ, മറ്റ് നാല് വിമാനങ്ങൾ എന്നിവയാണ് തെക്കൻ അതിർത്തിയിലൂടെ അതിർത്തി കടന്നെത്തിയതെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തി കടന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അവയെ തുരത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് ശേഷം രാത്രിയിൽ നാല് ചൈനീസ് വിമാനങ്ങൾ കൂടി അതിർത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുകയായിരുന്നു.
സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ചൈനയുടെ നീക്കങ്ങൾ വലിയ തിരിച്ചടിയാകുമെന്ന് തായ്‌വാൻ ആരോപിച്ചു. ‘ സമാധാനത്തിനെതിരായ നിരുത്തരവാദപരമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. തായ്‌വാൻ കടലിടുക്കിനും ചൈനക്കുമിടയിലുള്ള പ്രശ്‌നങ്ങളുടെ പ്രധാന ഉത്തരവാദി ചൈനയാണ്. പ്രാദേശിക സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണിത്. ഇനിയും ഇത് തുടരാനാണ് ഉദ്ദേശമെങ്കിൽ ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാകും. ഇതിനോട് ഒരു രീതിയിലും സന്ധിയുണ്ടാകില്ലെന്നും’ മെയിൻലാന്റ് അഫയേഴ്‌സ് കൗൺസിൽ വക്തവാ ചിയു ചുയ് ചെങ് പറഞ്ഞു.