ബഹിരാകാശ യാത്രകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ യുഎസ്-ഇന്ത്യ ധാരണയായി. ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് യുഎസ് പരിശീലനം നൽകും. ഇതു വരെ ഈ വിഷയത്തിൽ ഇന്ത്യയ്ക്കു പരിശീലനം നൽകി വന്നതു സോവിയറ്റ്/റഷ്യൻ ബഹിരാകാശ ഏജൻസികളാണ്.
യുഎസും ഇന്ത്യയും ബഹിരാകാശത്തു നിന്നു പൊഴിയുന്ന ഉൽക്കകൾ, ചിന്നഗ്രഹങ്ങൾ തുടങ്ങിയവയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള അപകടത്തിൽ നിന്നു ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കും. യുഎസ്-ഇന്ത്യ ഇനിഷ്യേറ്റിവ് ഓൺ ക്രിട്ടിക്കൽ എമർജിങ് ടെക്നോളജിയുടെ (ഐ സി ഇ ടി) പ്രഥമ യോഗത്തിലാണ് ഈ ധാരണ ഉണ്ടായതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
ദേശരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവൽ, ജേക് സള്ളിവൻ എന്നിവർ ചർച്ചകൾ നയിച്ചു.
റഷ്യയിൽ നാല് ഇന്ത്യൻ ബഹിരാകാശയാത്രികർ അടുത്ത വർഷം ഗഗൻയാൻ പേടകത്തിൽ പോകാൻ പരിശീലനം നേടിവരുന്നുണ്ട്. യുഎസ് പരിശീലനം ആദ്യമാവും. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുഎസ് പരിശീലനം നേടിയിട്ടുണ്ട്.
ബഹിരാകാശത്തു പോയ ഒരേയൊരു ഇന്ത്യൻ രാകേഷ് ശർമ്മ ആയിരുന്നു. 1984ൽ സോവിയറ്റ് സോയൂസ് ദൗത്യത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. മൂന്ന് ഇന്ത്യൻ അമേരിക്കൻ പൗരന്മാർ നാസാ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്: അന്തരിച്ച കല്പനാ ചൗള, സുനിത വില്യംസ്, രാജാ ചാരി.
നാസയും ഐ എസ് ആർ ഒയും സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ദൗത്യത്തിലും സഹകരിക്കും. അടുത്ത വർഷം ഉദ്ദേശിക്കുന്ന ഈ ദൗത്യത്തിൽ ഭൂമിയെ രണ്ടു റഡാർ തരംഗങ്ങളിൽ നിരീക്ഷിച്ചു വിവരങ്ങൾ നൽകും. പ്രകൃതിയിൽ ഉണ്ടാവുന്ന കെടുതികളോടു കൃത്യമായി പ്രതികരിക്കാൻ അത് സഹായിക്കുമെന്നു നാസ പറയുന്നു.
NASA to train Indian astronauts for the first time