ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി. 1800 ലേറെ പേരെയാണ് ശൈശവ വിവാഹത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ശൈശവ വിവാഹത്തിനെതിരെ കണ്ണുംപൂട്ടി നടപടി സ്വീകരിക്കാനാണ് പൊലീസിനു നല്‍കിയ നിര്‍ദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. 1800ലേറെ പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി. അസമില്‍ രണ്ടാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത 4004 ശൈശവ വിവാഹ കേസുകളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച മുതല്‍ ഈ കേസുകളില്‍ നടപടി ആരംഭിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.
Assam Govt is firm in its resolve to end the menace of child marriage in the state.
So far @assampolice has registered 4,004 cases across the state and more police action is likely in days ahead. Action on the cases will begin starting February 3. I request all to cooperate. pic.twitter.com/JH2GTVLhKJ
— Himanta Biswa Sarma (@himantabiswa) February 2, 2023
14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അസം മന്ത്രിസഭാ തീരുമാനം.
State wide arrests are presently underway against those violating provisions of Prohibhiton of Child Marriage Act .
1800 + have been arrested so far.
I have asked @assampolice to act with a spirit of zero tolerance against the unpardonable and heinous crime on women
— Himanta Biswa Sarma (@himantabiswa) February 3, 2023
ശൈശവ വിവാഹത്തിനെതിരായ യുദ്ധം മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന പുരോഹിതന്‍മാരും പൂജാരികളും നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമിലാണ് ശിശു-മാതാവ് മരണ നിരക്ക് കൂടുതലുള്ളത്. ഇതിന് പ്രധാനകാരണം ശൈശവ വിവാഹമാണ്. സംസ്ഥാനത്ത് നടക്കുന്ന 31 ശതമാനം വിവാഹവും ശൈശവത്തില്‍ നടക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.