ന്യൂഡല്‍ഹി : മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന്റെ മരണത്തില്‍ ശശി തരൂര്‍ നടത്തിയ അനുശോചന സന്ദേശം ബി.ജെ.പി വിവാദമാക്കിയതിനെ തുടര്‍ന്ന് വീണ്ടും പ്രതികരണവുമായി തരൂര്‍.
ബി.ജെ.പിയുടെ വാജ്പെയ് സര്‍ക്കാര്‍ എന്തിനാണ് മുശര്‍റഫുമായി വെടിനിര്‍ത്തലിനായി ചര്‍ച്ചകള്‍ നടത്തുകയും ഒടുവില്‍ ആ വര്‍ഷം അവസാനം സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തതെന്നും തരൂര്‍ ചോദിച്ചു.
‘ബി.ജെ.പി നേതാക്കളുടെ തിളപ്പിനോടുള്ള ചോദ്യം: എല്ലാ രാജ്യസ്നേഹികളായ ഇന്ത്യക്കാര്‍ക്കും മുശര്‍റഫ് ഭ്രഷ്ടനായിരുന്നെങ്കില്‍, എന്തിനാണ് ബി.ജെ.പി സര്‍ക്കാര്‍ 2003ല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്? 2004ല്‍ വാജ്പെയ്-മുശര്‍റഫ് സംയുക്ത പ്രസ്താവന ഇറക്കിയത് എന്തിന്? അന്ന് അദ്ദേഹത്തെ വിശ്വസിക്കാവുന്ന സമാധാന പങ്കാളിയായി കണ്ടിരുന്നില്ലേ?’ -തരൂര്‍ ചോദിച്ചു.
നേരത്തെ, ഒസാമ ബിന്‍ലാദനെയും താലിബാനെയും സ്തുതിച്ച പര്‍വേസ് മുശര്‍റഫ് രാഹുല്‍ ഗാന്ധിയെയും സ്തുതിക്കുകയും നല്ലമനുഷ്യനാണെന്ന് പറയുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ സൂത്രധാരനെ ശശി തരൂര്‍ പ്രശംസിക്കാര്‍ ചിലപ്പോള്‍ അതായിരിക്കാം കാരണമെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനെവാല ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ തരൂര്‍ രൂക്ഷമായി തന്നെ രംഗത്തെത്തിയിരുന്നു.
‘ഞാന്‍ വളര്‍ന്നത്, മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുശര്‍റഫ് പകരമില്ലാത്ത ശത്രുവായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ ഉത്തരവാദിയും. പക്ഷേ, അദ്ദേഹം ഇന്ത്യയുമായുള്ള സമാധാനത്തിന് വേണ്ടി സ്വന്തം താത്പര്യമെടുത്ത് 2002-2007 വരെ കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം സുഹൃത്തായിരുന്നില്ല. പക്ഷേ അദ്ദേഹം, നമ്മെ പോലെ തന്നെ, സമാധാനത്തിലൂടെ നയതന്ത്ര ഗുണങ്ങള്‍ ഉണ്ടെന്ന് മനസിലാക്കി -തരൂര്‍ ട്വീറ്റ് ചെയ്തു.
പര്‍വേസ് മുശര്‍റഫ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂര്‍ അനുശോചന സന്ദേശം ട്വീറ്റ് ചെയ്തത്.
‘മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മശേര്‍റഫ് അപൂര്‍വമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഒരിക്കല്‍ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ആ കാലഘട്ടത്തില്‍ യു.എന്നില്‍ വെച്ച് വര്‍ഷാവര്‍ഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊര്‍ജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതപുലര്‍ത്തിയിരുന്നു, – എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.