Saturday, July 27, 2024
HomeUSA'ഹാർവാഡ് ലോ റിവ്യൂ' പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ തിരഞ്ഞെടുക്കപ്പെട്ടു

‘ഹാർവാഡ് ലോ റിവ്യൂ’ പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ തിരഞ്ഞെടുക്കപ്പെട്ടു

‘ഹാർവാഡ് ലോ റിവ്യൂ’ 137 ആം പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ അപ്‌സര അയ്യരെ തിരഞ്ഞെടുത്തു. പ്രസിദ്ധീകരണത്തിന്റെ 136 വർഷത്തെ ചരിത്രത്തിൽ ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതയാണ് ഈ 29 കാരി. ബരാക്ക് ഒബാമ വഹിച്ചിട്ടുള്ള ചുമതലയാണിത്.

പിൽക്കാലത്തു സുപ്രീം കോടതി ജസ്റ്റിസ് ആയ ലൂയി ഡി. ബ്രാന്ഡിസ് 1887ൽ സ്ഥാപിച്ച ‘ലോ റിവ്യൂ’ പൂർണമായും വിദ്യാർഥികൾ എഡിറ്റ് ചെയ്തു ഇറക്കുന്നതാണ്. ലോകത്തു ഏറ്റവുമധികം വിറ്റഴിയുന്ന അഭിഭാഷക പ്രസിദ്ധീകരണവും.

ഹാർവാഡ് ലോ സ്കൂൾ വിദ്യാർഥിനിയായ അയ്യർ 2018 മുതൽ കലാവസ്തുക്കളുടെ മോഷണത്തെ കുറിച്ചാണ് അന്വേഷണം നടത്തി വരുന്നത്. പ്രിസില്ല കൊറോണാഡോ ആയിരുന്നു ഇതിനു മുൻപ് പ്രസിഡന്റ്.
“ലോ റിവ്യൂവിൽ ചേർന്നതു മുതൽ പ്രിസില്ലയുടെ വിദഗ്‌ദ്ധമായ ഭരണ രീതികളും ദയവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവും എന്നെ ഒട്ടേറെ ആകർഷിച്ചു,” അയ്യർ പറഞ്ഞു. “അവരുടെ ജോലി തുടരാനുള്ള ഉത്തരവാദിത്തം ലഭ്യമായതിൽ എനിക്ക് അഭിമാനമുണ്ട്.”

കൊറോണാഡോ പറഞ്ഞു: “പല പത്രാധിപരുടെയും ജീവിതം അപ്‌സര മെച്ചപ്പെടുത്തി. തുടർന്നും അങ്ങിനെ ചെയ്യുമെന്നും എനിക്കുറപ്പുണ്ട്. ഈ സ്ഥാപനത്തിന്റെ അമരത്തു തന്നെ അവർ എത്തിയത് ഞങ്ങളുടെയൊക്കെ ഭാഗ്യം.”

2016 യേൽ യൂണിവേഴ്സിറ്റിയിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിലും ഗണിതത്തിലും സ്‌പാനിഷിലും ബി എ ബിരുദം എടുത്ത അയ്യർ പിന്നീട് ഓക്സ്ഫഡിൽ നിന്ന് എം ഫിൽ നേടിയത് ക്ലാരേണ്ടൺ സ്കോളർഷിപ്പിലാണ്‌. 2018ൽ മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണിയുടെ കീഴിൽ പുരാവസ്തുക്കൾ തേടുന്ന എ ടി യു വകുപ്പിൽ ചേർന്നു.

മോഷ്ടിക്കപ്പെട്ട 1,100 ലേറെ പുരാവസ്തുക്കൾ കണ്ടെത്തി അവ 15 രാജ്യങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ അന്താരാഷ്ട്ര ഏജൻസികളും യുഎസ് കേന്ദ്ര ഏജൻസികളുമായി ഒത്തു പ്രവർത്തിച്ചു.

2020 ൽ ഹാർവാഡ് ലോ സ്കൂളിൽ ചേര്ന്ന അയ്യർ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ് ക്ലിനിക്കിൽ വിദ്യാർഥിനിയാണ്. സൗത്ത് ഏഷ്യൻ ലോ സ്റ്റുഡന്റസ് അസോസിയേഷൻ അംഗവും. എന്നാൽ പുരാവസ്തു കവർച്ചയ്ക്ക് എതിരെ പൊരുതാനുള്ള ആവേശത്തിൽ 2021-22 ൽ അവർ അവധിയെടുത്തു ഡി എ ഓഫിസിലേക്കു മടങ്ങി. എ ടി യുവിന്റെ ഡെപ്യൂട്ടിയുമായി.

Indian American to head Harward Law Review

RELATED ARTICLES

STORIES

Most Popular