അമേരിക്കൻ എയർലൈൻസ് ക്രൂ കാൻസർ രോഗിയായ സ്ത്രീയോട് ക്രൂരത കാട്ടിയതായി പരാതി. ശസ്ത്രക്രിയ കഴിഞ്ഞു അധികം നാൾ ആയിട്ടില്ലാത്ത മീനാക്ഷി സെൻഗുപ്‌ത ജനുവരി 30നു ഡൽഹി-ന്യൂ യോർക്ക് ഫ്ലൈറ്റിൽ കയറുമ്പോൾ ഹാൻഡ് ബാഗേജ് മുകളിലെ ക്യാബിനിൽ വയ്ക്കാൻ സഹായം ചോദിച്ചത് കുറ്റകൃത്യമായി മാറി. അവരോട് വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നാണ് ഡൽഹി പൊലീസിനു ലഭിച്ച പരാതിയിൽ പറയുന്നത്.
സീറ്റിലേക്ക് എത്താൻ വീൽചെയർ ചോദിച്ചിട്ടു കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു. നടക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. കാൻസർ ശസ്ത്രക്രിയ കഴിഞ്ഞതു കൊണ്ട് ഭാരം എടുക്കാൻ കഴിയുമായിരുന്നില്ല. അതു ആർക്കും മനസിലാക്കാൻ കഴിയുന്ന വിധം ബ്രെയ്‌സ് ധരിച്ചിരുന്നു.
ബാഗേജ് വയ്ക്കാൻ സഹായം ചോദിച്ചപ്പോൾ “അത് ഞങ്ങളുടെ ജോലിയല്ല” എന്നാണത്രെ ഫ്ലൈറ്റ് അറ്റന്റന്റ് പറഞ്ഞത്. ബാഗേജിന് അഞ്ചു പൗണ്ടിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു.
ഗ്രൗണ്ട് സ്റ്റാഫ് വളരെ സഹായിച്ചുവെന്നു സെൻഗുപ്‌ത പറയുന്നു. വിമാനത്തിൽ കയറാൻ അവർ സഹായിച്ചു. ഹാൻഡ് ബാഗേജ് സീറ്റിൽ വരെ എത്തിച്ചു തന്നു.
ഒരു എയർ ഹോസ്റ്റസുമായി സംസാരിച്ചിരുന്നുവെന്നു സെൻഗുപ്‌ത പറയുന്നു. “എന്റെ ആരോഗ്യ പ്രശ്നം ഞാൻ അവരോടു വിശദീകരിച്ചു. സീറ്റിനടുത്തു എന്റെ ബാഗേജ് ഇരിക്കുന്നതിൽ അവർ എതിർപ്പു പറഞ്ഞില്ല.
അവർ പോയ ശേഷം വിമാനം ടേക്ക്-ഓഫ് ചെയ്യാറായപ്പോൾ മറ്റൊരു എയർ ഹോസ്റ്റസ് വന്നു. അവരോടു ബാഗേജ് മുകളിൽ വയ്ക്കാൻ സഹായം ചോദിച്ചപ്പോഴാണ് മര്യാദ കെട്ട പെരുമാറ്റം ഉണ്ടായത്.
“അതെന്റെ ജോലിയല്ല” എന്ന് പറഞ്ഞു അവർ. പല ആവർത്തി അഭ്യർഥിച്ചിട്ടും അവർ കേട്ടില്ല. വളരെ പരുഷയമായാണ് അവർ പെരുമാറിയത്. വാക്കുകളിൽ നിറഞ്ഞ അഹങ്കാരവും പ്രകടമായിരുന്നു.
“ഞാൻ മറ്റു ജീവനക്കാരോട് പരാതി പറഞ്ഞു. എന്നാൽ എനിക്ക് അസൗകര്യം ഉണ്ടെങ്കിൽ ഇറങ്ങി പോകാനാണ് അവർ പറഞ്ഞത്. കൂട്ടായ തീരുമാനമാണെന്നും അവർ പറഞ്ഞു.”
റിപ്പോർട്ട് ചോദിച്ചു
ഇന്ത്യൻ വ്യോമഗതാഗത അധികൃതരായ ഡി ജി സി എ എയർലൈനോടു വിശദീകരണം ചോദിച്ചു.
വിമാനത്തിൽ ശല്യമുണ്ടാക്കിയ ഒരു യാത്രക്കാരിയെ ഇറക്കി വിട്ടുവെന്നു എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
Sick passenger says American Airlines crew threw her out for seeking help