21 ഡോക്യൂമെന്ററി ചിത്രങ്ങൾ പ്രദർശിപ്പിച്ചു,
അപരാജിതോ ഗുപ്ത സംവിധാനം ചെയ്ത ‘ജാഗേ ക്വഅബ്’
ഒന്നാം സ്ഥാനം നേടി
പാലക്കാട് : എട്ടാമത് ഇൻസൈറ്റ് അവാർഡ് ചലച്ചിത്ര ഛായാഗ്രഹണ പ്രതിഭ മധു അമ്പാട്ടിനു സമ്മാനിച്ചു .
ഇൻസൈറ്റിന്റെ ആറാമത് കെ.ആർ. മോഹനൻ മെമ്മോറിയൽ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സമാപനയോഗത്തിലാണ് അവാർഡ് സമ്മാനിച്ചത്. ഇൻസൈറ്റ് പ്രസിഡന്റ് കെ.ആർ. ചെത്തല്ലൂരിന്റെ അധ്യക്ഷനായി.
ഇൻസൈറ്റ് അവാർഡ് ജൂറി അംഗങ്ങളായ ചലച്ചിത്ര സംവിധായകൻ എം.പി.സുകുമാരൻ നായർ,ചലച്ചിത്ര നിരൂപകൻ ഡോ.സി. എസ്.വെങ്കിടേശ്വരൻ, മേതിൽ കോമളൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സമഗ്ര സംഭാവനക്കുള്ള ഇൻസൈറ്റ് അവാർഡ് സമ്മാനിച്ചത്.മധു അമ്പാട്ട് മറുമൊഴി നടത്തി.
ഡോക്യുമെന്ററി ഫെസ്റ്റിവലിൽ അപരാജിതോ ഗുപ്ത സംവിധാനം ചെയ്ത ‘Jaagte Khwaab (Dreams Awaken) ‘ കെ.ആർ.മോഹനൻ മെമ്മോറിയൽ അവാർഡ് നേടി.ജൂറി അംഗങ്ങളായ ചലച്ചിത്ര നിരൂപകൻ പി.കെ.സുരേന്ദ്രൻ, ഡോക്യുമെന്ററി സംവിധായകൻ രാജേഷ് ജെയിംസ് എന്നിവരാണ് ഡോക്യുമെന്ററി ചിത്രങ്ങളെ വിലയിരുത്തി അവാർഡുകൾ പ്രഖാപിച്ചത്.ശ്രീനാഥ് സംവിധാനം ചെയ്ത ‘ഡ്രമ്മിങ് ഇൻറ്റു സൈലെൻസ്’ ജർമൻ സംവിധായക ബെർണാഡ് ല്യൂട്സിലേർ സംവിധാനം ചെയ്ത ‘ഹൌ ടു ബിൽഡ് എ ഹൌസ്’ എന്ന ഡോക്യൂമെന്ററികൾ ജൂറിമാരുടെ പ്രത്യേക പരാമർശത്തിനും അർഹമായി.
ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. വിൻസെന്റ് അവലോകന പ്രഭാഷണം നടത്തി. ഇറാഖി ഡോക്യുമെന്ററി സംവിധായകൻ മാലിക് അൽ സുഹൈറിയുൾപ്പടെ നിരവധി ഡോക്യുമെന്ററി സംവിധായകർ പങ്കെടുത്ത മേള കാണികളുടെ സജീവ സാന്നിധ്യം കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി.
പ്രഥമ ഗാനദൃശ്യ അവാർഡുകളും ഇതേ യോഗത്തിൽ വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹിമാൻ ആണ് ഗാന ദൃശ്യ അവാർഡുകൾ വിതരണം ചെയ്തത്.
തുടർന്ന് നടന്ന മോഹന സ്മൃതിയിൽ ചലച്ചിത്ര പ്രതിഭകളായ ടി.കൃഷ്ണനുണ്ണി,വി. വേണുഗോപാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മാണിക്കോത്ത് മാധവദേവ് സ്വാഗതവും,സി.കെ. രാമകൃഷ്‌ണൻ നന്ദിയും പറഞ്ഞു.