ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനും ഗായകനുമായ വി കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരിക്കുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം.
കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.
1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് ജനനം. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി. മുപ്പത് വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അദ്ധ്യാപകനായിരുന്നു. അവിടെ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായാണ് വിരമിച്ചത്.
വി.കെ. ശശിധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ജനകീയ സംഗീതത്തിന്റെ പ്രയോക്താവായിരുന്നു വി.കെ. ശശിധരന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ബാലസംഘത്തിന്റെയും കുട്ടികള്‍ക്ക് ലളിതമായി സംഗീതത്തിന്റെ പാഠം അദ്ദേഹം പകര്‍ന്നുനല്‍കി.
സാമൂഹിക മൂല്യം ഉള്‍ക്കൊള്ളുന്നതും ജീവിതഗന്ധിയുമായ പാട്ടുകള്‍ തിരഞ്ഞെടുത്ത് സംഗീതം നല്‍കി അവതരിപ്പിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ പൂതപ്പാട്ട് അടക്കമുള്ള നിരവധി കവിതകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. ശാസ്ത്രതത്വങ്ങളും സാമൂഹിക മൂല്യങ്ങളും കൂടുതല്‍ പ്രചരിപ്പിക്കപ്പെടേണ്ട ഈ കാലത്ത് വി.കെ.എസ്സിനെ പോലുള്ള അര്‍പ്പിതമനസ്‌കനായ സംഗീത കലാകാരന്റെ വിയോഗം കേരളത്തിന് പൊതുവില്‍ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.