Thursday, April 18, 2024
HomeCinemaകുതിരവട്ടം പപ്പു അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 23 വര്‍ഷം; മകന്‍ ബിനു പപ്പുവിന്റെ ഓര്‍മ്മകള്‍

കുതിരവട്ടം പപ്പു അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 23 വര്‍ഷം; മകന്‍ ബിനു പപ്പുവിന്റെ ഓര്‍മ്മകള്‍

ര്‍മ്മം നിറഞ്ഞ ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വര്‍ഷം പിന്നിടുകയാണ്.

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് എന്നു തന്നെ പറയാവുന്ന താരത്തെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളികള്‍ മറന്നിട്ടില്ല. മലയാള സിനിമയുടെ ചരിത്രത്തില്‍ പപ്പുവിന്റേത് എക്കാലവും എഴുതപ്പെട്ട പേരുതന്നെയായിരിക്കും. അതുല്യ പ്രതിഭയുടെ ഓര്‍മ്മ ദിനത്തില്‍ മകന്‍ ബിനു പപ്പു പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

‘അച്ഛാ.എനിക്ക് അച്ഛനോട് സംസാരിക്കണമെന്നും എന്റെ ഓരോ ദിവസത്തെ കുറിച്ചും പറയണമെന്നും തോന്നാറുണ്ട്. എല്ലാ ദിവസവും അച്ഛനെ വല്ലാതെ മിസ് ചെയ്യാറുമുണ്ട്. ഒരുപാട് സ്നേഹം.’എന്നാണ് മകന്‍ ബിനു പപ്പു ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.

പത്മദളാക്ഷന്‍ എന്നായിരുന്നു കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര്. പിന്നീട് കുതിരവട്ടം പപ്പു എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുകയായിരുന്നു. പത്മദളാക്ഷന്‍ അഭിനയിച്ച ഭാര്‍ഗ്ഗവിനിലയം എന്ന ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് കുതിരവട്ടം പപ്പു എന്നായിരുന്നു. ഇങ്ങനെയാണ് പത്മദളാക്ഷന്‍ കുതിരവട്ടം പപ്പു എന്ന പേരില്‍ മലയാളിമനസ്സ് കീഴടക്കിയത്.

നാടകങ്ങളില്‍ അതീവ തത്പരനായിരുന്ന പപ്പു സിനിമയിലേക്ക് ചുവടുവയ്‌ക്കുന്നതും നാടകവേദിയിലെ അഭിനയ സമ്ബത്തുകൊണ്ടാണ്. ആയിരത്തിലധികം നാടകങ്ങളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിരുന്നു. 1963-ല്‍ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ അരങ്ങേറിയ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് പപ്പു സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു അദ്ദേഹം.

മണിച്ചിത്രത്താഴിലെ കാട്ടുപ്പറമ്ബന്‍, ആറാം തമ്ബുരാനിലെ മംഗലം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ കോമക്കുറുപ്പ് എന്നീ കഥാപാത്രങ്ങളെല്ലാം പപ്പുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. എന്നുമാത്രമല്ല ആ കാലഘട്ടത്തില്‍ പപ്പു ആടി തിമിര്‍ത്ത കഥാപാത്രങ്ങളിലൊന്നും മലയാളി സിനിമ പ്രേമികള്‍ക്ക് മറ്റൊരു താരത്തെ ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഹാസ്യ കഥാപാത്രങ്ങളായിരുന്നു പപ്പു ചെയ്തവയില്‍ അധികവും. ഏറ്റെടുത്ത കഥാപാത്രങ്ങളെല്ലാം കൈകളില്‍ ഭദ്രം. മലയാള സിനിമ കണ്ടിട്ടുളളതില്‍ വച്ച്‌ ഏറ്റവും മികച്ച ഹാസ്യ നടനായി മാറാന്‍ പപ്പുവിന് അധികസമയം വേണ്ടി വന്നില്ല. കോഴിക്കോടന്‍ ശൈലിയിലുള്ള അദ്ദേഹത്തിന്റെ സംസാര രീതി സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നതിനും കാരണമായി. താമരശ്ശേരി ചുരം ഒരുപക്ഷെ ആളുകള്‍ക്ക് ഇത്ര സുപരിചിതമാകാന്‍ കാരണവും അദ്ദേഹമായിരിക്കാം.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നരസിംഹം ആയിരുന്നു പപ്പു അഭിനയ മികവ് കാഴ്ചവെച്ച അവസാന ചിത്രം. 2000 ഫെബ്രുവരി 25-ന് പപ്പു അരങ്ങൊഴിയുകയായിരുന്നു. എന്നാല്‍ ഇന്നും അദ്ദേഹത്തിന്റെ ഡയലോഗുകളും പല ഭാവങ്ങളും ട്രോളുകളിലും സമൂഹമാദ്ധ്യമങ്ങളിലും അരങ്ങൊഴിയാതെ നില്‍ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular